വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ
text_fieldsരാജീവ്
കാട്ടാക്കട: ചന്തയിൽ വെച്ച് കിള്ളി സ്വദേശിയായ വീട്ടമ്മയുടെ സ്വർണവും പണവും മോഷ്ടിച്ച നെടുമങ്ങാട് സ്വദേശി ശ്യാമളയുടെ മകൻ കൂടി അറസ്റ്റിലായി. നെടുമങ്ങാട് ചെല്ലാംകോട് പുന്നപ്പുറം രേവതി ഭവനില്‍ രാജീവ് (42) ആണ് അറസ്റ്റിലായത്. കിള്ളി സ്വദേശി യഹിയയുടെ സ്വര്‍ണവും പണവുമടങ്ങുന്ന കവര്‍ കഴിഞ്ഞ 28നാണ് കാട്ടാക്കട ചന്തയില്‍ വെച്ച് നെടുമങ്ങാട് വേട്ടംപള്ളി നഗറിലെ ശ്യാമള കവര്‍ന്നത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് നടത്തിയ അന്വേക്ഷണത്തിലാണ് സ്വര്‍ണം വില്‍പ്പന നടത്താനായി കൂടിയ മകനെയും അറസ്റ്റ് ചെയ്തത്.
മോഷണം നടത്തിയ സ്വര്‍ണാഭരണം വിറ്റുവാങ്ങിയ മാലകളും മൊബൈല്‍ ഫോണും കണ്ടെത്തി. രാജീവ് സ്വർണം നെടുമങ്ങാട് മൂഴിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ച് 50000 രൂപ വായ്പ വാങ്ങി. ഈ പണം ബുള്ളറ്റ് വാങ്ങുന്നതിനായിഅഡ്വാന്സ് നല്കി കരാര്‍ എഴുതിയത് ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി.
ചന്തയിൽ നിന്ന് തന്ത്രപരമായാണ് ശ്യാമള സ്വർണവും പണവും അടങ്ങുന്ന കവർ തട്ടിയെടുത്തത്. വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കവർ കാണാനില്ലെന്ന വിവരം യഹിയ അറിഞ്ഞത്. തുടര്‍ന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. മൂന്ന് പവൻ മാല, രണ്ട് ഗ്രാമിന്റെ ലോക്കറ്റ്, നാല് ഗ്രാമിന്റെ മോതിരം, 7,000 രൂപ, ബാങ്ക് എ.ടി.എം കാർഡ്, രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടതായി പരാതി നൽകിയത്. മോഷ്ടിച്ച സ്വർണം ശ്യാമളയും മകന് രാജീവും കൂടി ചാലയിലെ ജുവലറിയില്‍ വില്പന നടത്തി. അതില്‍ നിന്ന് ഒരുപവന് സ്വര്‍ണമാല രാജീവും ഒരുപവൻ സ്വര്‍ണവും കാല്‍പവന്റെ കമ്മലും ശ്യാമളയും വാങ്ങി.