ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമായി സ്കൂള്‍ വളപ്പ്
text_fieldsകാടുപിടിച്ചുകിടക്കുന്ന കോട്ടൂര്‍ യു.പി സ്കൂള്‍ വളപ്പ്
കാട്ടാക്കട: കോട്ടൂർ സർക്കാർ യു.പി സ്കൂള്‍ വളപ്പ് കാടുപിടിച്ച് ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമായി. സ്കൂളിനോട് ചേർന്നുള്ള ഗ്രൗണ്ട് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് കാട് മൂടിയിരിക്കുന്നത്.
സ്കൂള്‍ വളപ്പ് കാടുകയറിയതോടെ കുട്ടികൾക്ക് വിശ്രമസമയങ്ങളിൽ കളിക്കാൻ കഴിയാതെ വലയുന്നു. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അഗസ്ത്യവനമേഖലയില്‍ നിന്നുമുള്ള ആദിവാസി കുട്ടികൾ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പടിക്കുന്ന സ്കൂള്‍ വളപ്പ് ശുചീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ട് നാളേറെയായി.
പകലും രാത്രിയും കാട്ടുപന്നികള്‍, തെരുവ് നായ്ക്കൾ ഇഴജന്തുക്കൾ എന്നിവയുടെ വാസസ്ഥലമാണിവിടം. ഒഴിവ് ദിവസങ്ങളിൽ യുവാക്കൾ കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടാണ് വനം പോലെ കാട് മൂടിയത്. അതിര് പോലും അറിയാൻ കഴിയാത്ത നിലയിലാണ് കാട്. ചുറ്റുമതിൽ നിർമാണോദ്ഘാടനം നടന്നതിന്റെ ശിലാഫലകം ചാരി വെച്ചിട്ടുണ്ടെങ്കിലും മതിൽ കെട്ടിയിട്ടില്ല. 75 വർഷത്തോളം പഴക്കമുള്ള സ്കൂളിന്റെ പ്രവേശന കവാടത്തിൽ സ്കൂളിന്‍റെ ബോർഡ് പോലുമില്ലെന്നതാണ് വസ്തുത.


