കർഷകരുടെ 10 ലക്ഷം തട്ടിയെടുത്തു; ഹോർട്ടികോർപ് അക്കൗണ്ട് അസിസ്റ്റന്റ് അറസ്റ്റിൽ
text_fieldsകല്യാണ സുന്ദർ
കഴക്കൂട്ടം: കർഷകരുടെ 10 ലക്ഷത്തോളം രൂപ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാർ ജീവനക്കാരനായ അക്കൗണ്ട് അസിസ്റ്റൻറ് അറസ്റ്റിൽ. കരമന തളിയിൽ സ്വദേശി കല്യാണ സുന്ദറിനെയാണ് (36) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
പോങ്ങുംമൂട് ബാബുജി നഗറിലെ ഹോർട്ടികോർപ്പിന്റെ ആസ്ഥാനത്തിൽ 2018 മുതൽ അക്കൗണ്ട് അസിസ്റ്റൻറാണ് കല്യാണ സുന്ദർ. രണ്ട് വർഷമായി കർഷകരുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി പകരം പിതാവിന്റെ അക്കൗണ്ട് നമ്പർ ട്രഷറിയിൽ നൽകിയാണ് തട്ടിപ്പ് നടത്തിയത്.
കർഷകർ ഹോർട്ടികോർപ്പിന് സാധനങ്ങൾ കൈമാറിയ ശേഷം ട്രഷറി വഴി പണം അവരുടെ അക്കൗണ്ടിലെത്തുന്നത്.
കർഷകർ പണം കിട്ടുന്നില്ലെന്ന പരാതിയുമായി ഹോർട്ടികോർപ്പിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. വിവിധ കർഷകരുടെ പത്ത് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
തുടർന്ന് ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥർ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.