കുടിവെള്ള വിതരണത്തെ ചൊല്ലി തർക്കം; പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും തമ്മിൽ കൈയാങ്കളി
text_fieldsകഴക്കൂട്ടം: കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം കാരണം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫിസിൽ സംഘർഷം. വ്യാഴാഴ്ച രാവിലെ 11.30നാണ് പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങിയത്. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചനയും ശ്രീപാദം വാർഡ് അംഗം ലക്ഷ്മിയും ആശുപത്രിയിൽ ചികിത്സ തേടി.
വാർഡ് അംഗത്തെ അറിയിക്കാതെ പ്രസിഡന്റും വൈസ് പ്രസിഡന്റും ചേർന്ന് നേരിട്ട് ശ്രീപാദം വാർഡിൽ കുടിവെള്ളം വിതരണം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രസിഡന്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ, തന്നെ അവഗണിച്ചുവെന്നാരോപിച്ച് ലക്ഷ്മിയും മക്കളും പഞ്ചായത്ത് ഓഫിസിലെത്തി പ്രസിഡന്റിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇത് പിന്നീട് വാക്കുതർക്കത്തിലും ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. പ്രസിഡന്റിനെ ലക്ഷ്മിയുടെ മക്കൾ മർദിച്ചതായി ഭരണപക്ഷവും തങ്ങളെ പ്രസിഡന്റിന്റെ മകൻ മർദിച്ചതായി ലക്ഷ്മിയും പറയുന്നു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം ജനപ്രതിനിധികൾ തമ്മിൽ ഏറ്റുമുട്ടുന്നത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ ശക്തമാകാനാണ് സാധ്യത. സംഭവമറിഞ്ഞ് മംഗലപുരം പൊലീസ് സ്ഥലത്തെത്തി. പരാതി നൽകിയാൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.


