ഒടുവിൽ സഹികെട്ട് അവർ ഇറങ്ങി: അധികാരികളുടെ കണ്ണുതുറപ്പിക്കാൻ
text_fieldsആറുവർഷമായി തകർന്നുകിടക്കുന്ന അരശുംമൂട് കുഴിവിള റോഡ്
കഴക്കൂട്ടം: സ്വീവേജ് പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ഒരു പ്രദേശത്തെ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒടുവിൽ ജനം തെരുവിലിറങ്ങി. ആറുവർഷം പിന്നിട്ടിട്ടും പണികൾ പൂർത്തിയാക്കാതെയുള്ള മെല്ലെപ്പോക്കിൽ സഹികെട്ടാണ് കുളത്തൂർ അരശുംമൂട്-കുഴിവിള നിവാസികളുടെ താക്കീതായി മാറിയ പ്രതിഷേധം. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ പ്രതിഷേധ സൂചകമായി കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി കറുത്ത പ്ലക്കാർഡുകളുമായി മൂന്ന് കിലോമീറ്റർ ദൂരം കാൽ നടയാത്ര നടത്തിയാണ് പ്രതിഷേധിച്ചത്. ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെയാണ് ഈ പോരാട്ടം.
സ്ഥലം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ 2021 ഒക്ടോബർ 27ന് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയായിരുന്നു. പ്രശ്നത്തിൽ പ്രത്യക പരിഗണന നൽകി റോഡ് പണി അടിയന്തരമായി പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പുനൽകി. നാളിതുവരെയായിട്ടും ജനങ്ങളുടെ ദുരിതത്തിനുമാത്രം അറുതിയില്ല.
കുളത്തൂർ അരശുംമൂട്-കുഴിവിള നിവാസികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പദയാത്ര
കഴക്കൂട്ടം മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ നിർമാണപ്രവൃത്തികൾ ആദ്യം തുടങ്ങിയ ഭാഗത്താണ് പണികൾ നീളുന്നത്. സ്വീവറേജ് പൈപ്പിടാനായി കുത്തിപ്പൊളിച്ചിട്ട റോഡും അപകടക്കെണിയായി കിടക്കുന്ന വെള്ളക്കെട്ടുകളും അരശുംമൂട് കുഴിവിളയിലെയും തമ്പുരാൻമുക്കിലെയും റോഡിലെ താമസക്കാർക്ക് ഇപ്പോൾ പേടിസ്വപ്നമാണ്. നിരവധി പാർപ്പിട സമുച്ചയങ്ങളും ടെക്നോപാർക്ക് ഫേസ് ത്രീ കടന്നുപോകുന്നതുമായ ഈ റോഡ് പൂർണമായും തകർന്ന് കാൽനടയാത്ര പോലും സാധ്യമല്ല.
വാഹനങ്ങളും മറ്റും വർഷങ്ങളായി പുറത്തിറക്കാനാവാതെ നശിച്ച അവസ്ഥയിലാണ്. ചളിക്കുഴിയായി കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്തതിനാൽ പലരും വീടുപൂട്ടി വാടകവീടുകളിലേക്ക് മാറി. സ്വീവറേജ് നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികാരികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.