യുവതിയെ കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsവിഴിഞ്ഞം: യുവതിയെ കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തു. കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകാൻ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന നിയമ വിദ്യാർഥിനിക്ക് നേരെയായിരുന്നു ആക്രമണം.
ടാക്സി കാറിലെത്തിയ പ്രതികൾ ബസ് സ്‌റ്റോപ്പിൽ നിന്ന യുവതിയോട് കാര്യങ്ങൾ തിരക്കി. തിരുവനന്തപുരത്തേക്ക് ഓട്ടം പോവുകയാണെന്നും പെട്രോൾ അടിക്കാനുള്ള തുകയിൽ ഒരു ഷെയറായ 200 രൂപ നൽകിയാൽ സുരക്ഷിതമായി എത്തിക്കാമെന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. 200 രൂപ നൽകി കാറിൽ കയറിയ യുവതിയെ ഡ്രൈവറായ അജിത് രാജും സുഹൃത്ത് അശോകനും കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടർന്ന് ബഹളം വെച്ച യുവതി കാറിൽ നിന്നിറങ്ങി ബസിൽ തമ്പാനൂർ സ്‌റ്റേഷനിലെത്തി പരാതി നൽകി. തമ്പാനൂർ പൊലീസ് കേസ് വിഴിഞ്ഞം സ്‌റ്റേഷന് കൈമാറിയതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ വിഴിഞ്ഞം പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


