വിദ്യാർഥികൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു
text_fieldsഭക്ഷണത്തിൽ കണ്ടെത്തിയ പുഴു
കഴക്കൂട്ടം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ വനിത ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ചൊവ്വാഴ്ച ഉച്ചക്ക് നൽകിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. ഒന്നാംവർഷ ബിരുദ വിദ്യാർഥി സംവേദക്ക് ലഭിച്ച സാമ്പാറിലാണ് പുഴു ഉണ്ടായിരുന്നത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനെയും കാമ്പസ് അധികൃതരെയും വിവരമറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
കാമ്പസിലെ വനിത ഹോസ്റ്റലിൽ നിന്നാണ് വിദ്യാർഥികൾക്ക് ഭക്ഷണമെത്തിക്കുന്നത്. പച്ചക്കറിയിൽനിന്നുള്ള പുഴുവായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് വിദ്യാർഥികൾ ഭക്ഷണം ബഹിഷ്കരിച്ചു. 150ഓളം വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്. ഓരോ വിദ്യാർഥിയും 2500 രൂപയാണ് മെസ് ഫീസായി നൽകുന്നുണ്ട്. പരാതി ലഭിച്ച ഉടൻ അടിയന്തരമായി മെസ് കമ്മറ്റി കൂടിയെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.