പുളിമാത്ത് പേപ്പട്ടിയുടെ ആക്രമണം; കുട്ടിക്കും നിരവധി പേർക്കും പരിക്ക്
text_fieldsനഗരൂർ (കിളിമാനൂർ): പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് സ്കൂൾ വിദ്യാർഥിയടക്കം നിരവധി പേർക്ക് പരിക്ക്; അംഗൻവാടി ആയയുടെ സമയോചിത ഇടപെടലിൽ ഏഴ് കുരുന്നുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പുളിമാത്ത് പഞ്ചായത്തിലെ ശീമവിള, പന്തുവിള പ്രദേശങ്ങളിലാണ് നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പന്തുവിള 28ാംനമ്പർ അംഗൻവാടിയിലേക്ക് ഓടിക്കയറിയ നായ് കുട്ടികളെ കടിക്കാൻ ശ്രമിച്ചെങ്കിലും ഹെൽപർ സുമംഗല (46) തടയുകയായിരുന്നു. സമയോചിത ഇടപെടലിൽ ഏഴ് കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെ ട്ടു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടയിൽ സുമംഗലക്ക് നായുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
രാവിലെ 10ന് ശീമവിള തെക്കേവിളവീട്ടിൽ ആദിദേഷിനെ (എട്ട്) പേപ്പട്ടി കടിക്കുകയായിരുന്നു. തുടർന്ന് പന്തുവിളയിൽ മിർസാ സ്റ്റോർ നടത്തുന്ന തൊളിക്കുഴി ആനന്ദൻമുക്ക് എസ്.എ മൻസിലിൽ ഷജീർ, പന്തുവിള പുത്തൻവിളവീട്ടിൽ അംബിക, പന്തുവിള മനുഭവനിൽ ജയശ്രീ, കിളിമാനൂർ കടമുക്ക് സ്വദേശി സെയ്ദ് എന്നിവർക്കും നായുടെ ആക്രമണത്തിൽ പരിക്കേറ്റു. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയടക്കം വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പ്രദേശത്തെ നിരവധി തെരുവുനായ്ക്കളെയും വർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചതിനാൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
അടിയന്തരമായി തെരുവ് നായ ശല്യം അവസാനിപ്പിക്കാനുള്ള നടപടികൾ പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തിലും തെരുവുനായ് ശല്യം കൂടുകയാണ്. നേരത്തേ പഞ്ചായത്തുകൾ നടപ്പാക്കിയിരുന്ന തെരുവ് നായ് വന്ധ്യംകരണപദ്ധതി പൂർണമായും അവസാനിപ്പിച്ച നിലയിലാണ്.