കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ;നിർമാണം ആരംഭിച്ചിട്ട് ഒരുവർഷം: നവീകരണം നീളുന്നു
text_fieldsനിർമാണം ഇഴഞ്ഞുനീങ്ങുന്ന കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ
കിളിമാനൂർ: ഒരുവർഷം മുമ്പ് നിർമാണം തുടങ്ങിയ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണ ജോലികൾ ഇനിയും പൂർത്തിയായില്ല. ഡിപ്പോയിലെത്തുന്ന യാത്രക്കാർക്ക് ഒരു ചോദ്യമേയുള്ളൂ, എന്ന് തീരും ഈ ദുരവസ്ഥ.
കഴിഞ്ഞവർഷം ഏപ്രിലിലാണ് നവീകരണം തുടങ്ങിയത്. സര്‍ക്കാര്‍ ബജറ്റ് ഫണ്ടില്‍ ഒരുകോടി ചെലവിട്ടാണ് ഡിപ്പോ യാര്‍ഡ്, ബസ്‌ബേയില്‍ മേല്‍ക്കൂര, പ്രവേശനകവാടം, ഓട നിര്‍മാണം, മറ്റ് ഭാഗങ്ങളില്‍ തറയോട് പാകുന്നതുള്‍പ്പടെയുള്ള ജോലികൾ നടന്നുവരുന്നത്. പ്രവേശന കവാടം, മേൽക്കൂര, വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള ക്രമീകരണങ്ങൾ, ടൈൽ പാകൽ എന്നിവ പൂർത്തിയായി. യാർഡ് നവീകരിക്കുന്നതിനായി പഴയ കോൺക്രീറ്റ്, ടാർ ഭാഗങ്ങൾ നീക്കംചെയ്തിട്ടു. വെള്ളം കെട്ടിനിൽക്കാതെ വാർ ന്നുപോകുന്ന നിലയിൽ യാർഡ് നിർമിക്കാനുള്ള പണികളാണ് നടന്നുവരുന്നത്. രണ്ടാംഘട്ട നിർമാണം കൂടി പൂർത്തിയാകണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും.
നിർമാണം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ്തന്നെ ഡിപ്പോയിലേക്ക് ബസുകൾ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഇപ്പോൾ റോഡിന്റെ ഇരുവശവും നിർത്തിയാണ് ബസ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇരുവശത്തും കാത്തുനിൽക്കാൻ പോലും സൗകര്യപ്രദമായ ഇടമില്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അതേസമയം നിർമാണം അതിവേഗം പൂർത്തിയാക്കുമെന്ന് നിർമാണത്തിന്റെ സാങ്കേതിക മേൽനോട്ട ചുമതലയുള്ള എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗം അറിയിച്ചു.നിർമാണം അവസാനഘട്ടത്തിലാണെന്നും, പഴയ എസ്റ്റിമേറ്റിൽ അനുവദിച്ച തുക പര്യാപ്തമല്ലാത്തതിനാൽ എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു.


