കിളിമാനൂരിൽ വൻ ലഹരിവേട്ട; നാലംഗ സംഘം അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കിളിമാനൂർ: ജില്ല അതിർത്തി കടന്ന് കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരി സംഘങ്ങൾ വരുന്നതായി റൂറൽ ജില്ല പൊലീസ് മേധാവി കെ. സുദർശന് കിട്ടിയ രഹസ്യ വിവരത്തെതുടർന്ന് നാലംഗ സംഘം അറസ്റ്റിൽ. റൂറൽ ഡാൻസാഫ് സംഘവും കിളിമാനൂർ റൂറൽ പൊലീസും സംയുക്തമായി കിളിമാനൂർ ജങ്ഷനിൽ ശനിയാഴ്ച പുലർച്ചെ നടത്തിയ വാഹനപരിശോധയിലാണ് എം.ഡി.എം.എയുമായി നാലുപേർ പിടിയിലായത്.
പോത്തൻകോട് കീഴ്തോന്നയ്ക്കൽ മഞ്ഞമല അനീഷ് ഭവനിൽ സ്കോർപ്പിയോ അനീഷ് എന്ന അനീഷ് (30), കഴക്കൂട്ടം ആറ്റിപ്ര നെഹ്റുജംഗ്ഷൻ, മണക്കാട്ടുവിളാകം വീട്ടിൽ വിവേക് (31), മഞ്ഞമല ജെ. എസ് മൻസിൽ മുഹമ്മദ് ഷാഹിൻ (23), മഞ്ഞമല പുതുവൽ പുത്തൻവീട്ടിൽ സിയാദ് (36) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 10.5 ഗ്രാമോളം എം.ഡി.എം.എ പിടികൂടി. ഇരുപതുകൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള അളവാണിത്.
പുതു വത്സര ആഘോഷത്തിന്റെ മറവിൽ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് ഇവർ ജില്ലയിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചത്. കഴിഞ്ഞ ആഴ്ച ഒട്ടനവധി കേസുകളിൽ പ്രതികളായ നാല് യുവാക്കളെ മംഗലാപുരത്തുവെച്ച് ഡാൻ സാഫ് സംഘം പിടികൂടിയിരുന്നു. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്. പി.കെ പ്രദീപ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ, കിളിമാനൂർ പൊലീസ്ഇൻസ്‌പെക്ടർ ബി. ജയൻ, സബ് ഇൻസ്‌പെക്ടർ അരുൺ, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


