എം.എൽ.എ ഫണ്ടിൽ നിന്ന് 20ലക്ഷം അനുവദിച്ചിട്ട് ഒരു വർഷം; റോഡ് നവീകരണം ഫ്ലക്സ് ബോർഡിൽ മാത്രം
text_fieldsതകർച്ചയിലായ കല്ലിങ്ങൽ-മുണ്ടയിൽകോണം-കൊപ്പം റോഡ്
കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട കല്ലിങ്ങൽ-മുണ്ടയിൽകോണം-കൊപ്പം റോഡ് നവീകരണം ഇനിയുമകലെ. വർഷങ്ങളായി തകർന്നു കിടന്ന റോഡിന്റെ റീടാറിങ്ങിന് എം.എൽ.എ ഫണ്ട് അനുവദിച്ചതായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ട് ഒരുവർഷമായിട്ടും തുടർനടപടിയായില്ല. കാട്ടുച്ചെടികൾ വളർന്നു ബോർഡ് മൂടിയിട്ടും റോഡിന്റെ അവസ്ഥക്ക് മാറ്റമില്ല. കല്ലിങ്ങൽ-കൊപ്പം-വലിയകാട്, ആലിന്റെമൂട്-വലിയകാട്-കണ്ണൻമുക്ക് എന്നീ റോഡുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
നഗരൂർ കവലയിലെ വലിയപാലം പണി നടക്കുന്ന സമയത്ത് ആറ്റിങ്ങൽ, കല്ലമ്പലം മേഖലകളിലേക്ക് സ്വകാര്യ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോയത്. അമിതഭാരം കയറ്റിയ ടോറസുകളടക്കം നിരന്തരം സർവീസ് നടത്തിയതോടെയാണ് റോഡ് തകർന്നത്. കഴിഞ്ഞ മഴക്കാലത്ത് റോഡ് പൂർണമായി തകർന്നു. ഈ സമയത്താണ് നവീകരണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചതായി വാർഡ് മെമ്പർ നാട്ടുകാരെ അറിയിച്ചത്. പിന്നാലെ എം.എൽ.എയുടെയും വാർഡ് മെമ്പറുടെയും ചിത്രം സഹിതം ഒന്നിലേറെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. മഴക്കാലത്ത് വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രികർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്.
നാട്ടുകാർ സമരങ്ങൾക്ക് തയാറെടുക്കുകയാണ്. ഫണ്ട് അനുവദിച്ചത് റോഡിന്റെ റീടാറിങ്ങിന് പര്യാപ്തമല്ലാത്തതുകൊണ്ടാണ് പണി നടക്കാതിരുന്നതെന്നും എസ്റ്റിമേറ്റ് പുതുക്കി 40 ലക്ഷമായി ഉയർത്തിയെന്നും റീടാറിങ് ഉടൻ ആരംഭിക്കുമെന്നും വാർഡ് മെമ്പർ നിസാം നാലപ്പാട് പറഞ്ഞു. 2023-24 സാമ്പത്തിക വർഷം റോഡ് അറ്റകുറ്റപ്പണിക്കായി ഒരു രൂപ പോലും സർക്കാർ അനുവദിച്ചില്ലെന്നും, എം.എൽ.എ ഫണ്ട് വച്ച റോഡിൽ ജില്ല പഞ്ചായത്ത് ഫണ്ട് വക്കുന്നത് അനൗചിത്യമാണെന്നും ഡിവിഷൻ അംഗം ജി.ജി. ഗിരികൃഷ്ണൻ പറഞ്ഞു. റോഡിന്റെ പുനർനിർമാണത്തിനായി 40 ലക്ഷം അനുവദിച്ച് നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ഒ.എസ്. അംബിക എം.എൽ.എ പറഞ്ഞു.