ഡോക്ടര്‍ സമരം; മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗികൾ കുറയുന്നു
text_fieldsതിരുവനന്തപുരം മെഡിക്കൽ കോളേജ്
മെഡിക്കൽ കോളജ്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ആയിരക്കണക്കിന് രോഗികള്‍ ദിനംപ്രതി എത്തിക്കൊണ്ടിരുന്ന ആശുപത്രിയിൽ എണ്ണം തീരെ കുറഞ്ഞു. മിക്ക രോഗികളും സ്വകാര്യാശുപത്രികളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് ആശ്രയിച്ചുവരുന്നത്.
വയോധികരില്‍ നല്ലൊരു ശതമാനവും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കാത്തിരിപ്പും ക്യൂനില്‍ക്കലും ഫലപ്രദമല്ലാതെ വന്നതോടെയാണ് രോഗികള്‍ ഇവിടേക്ക് എത്തുന്നത് കുറഞ്ഞത്. ഒ.പി നോക്കുന്നത് പി.ജി വിദ്യാര്‍ത്ഥികള്‍ മാത്രമായതിനാല്‍ രോഗികള്‍ കുറച്ചുമാത്രമേ എത്തുന്നുള്ളൂ.
അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചുവരുന്നതിനാല്‍ ശസ്ത്രക്രിയകളുടെ എണ്ണവും കുറഞ്ഞു. സാധാരണക്കാരും ഒരുവിധം പണമുള്ളവരും സ്വകാര്യ ആശുപത്രികളെ ഇതിനായി ആശ്രയിച്ചു വരുന്നു. ഡോക്ടര്‍മാരുടെ സമരം 30-ാം ദിവസത്തിലേക്കു കടന്നു. ദിവസേന 4500-ഓളം രോഗികള്‍ എത്തിയിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ എത്തുന്നത് 2500-ഓളം രോഗികള്‍ മാത്രമാണ്. പി.ജി വിദ്യാറഥികള്‍ മാത്രമാണ് ഒ.പി സേവനങ്ങള്‍ നല്‍കുന്നത്.
സീനിയര്‍ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുന്ന കേസുകളില്‍ പോലും താല്‍ക്കാലിക ചികിത്സ നല്‍കാന്‍ മാത്രമേ അതുമൂലം സാധിക്കുന്നുള്ളൂ. മുതിര്‍ന്ന ഡോക്ടര്‍മാരെ കാണിച്ചുകൊണ്ടിരുന്ന, കാര്യമായ ചികിത്സ വേണ്ടുന്ന രോഗികളും പല പുതിയ രോഗികളും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ തുടങ്ങിയതിനാലാണ് പ്രധാനമായും മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 80 മുതല്‍ 100 വരെ അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ ദിവസവും നടന്നിരുന്നത് ഇപ്പോള്‍ 5 മുതല്‍ 8 വരെ മാത്രമാണ് നടക്കുന്നത്. നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.


