മെഡിക്കൽ കോളജിലെ തീപിടിത്തം: ഫയര്‍ ഓഡിറ്റിലെ നിർദേശം അവഗണിച്ചു
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐ.സി.യുവിലുണ്ടായ തീപിടിത്തം വിരല്‍ചൂണ്ടുന്നത് വന്‍ സുരക്ഷാവീഴ്ചയിലേക്ക്. ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്കു മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ ഇപ്പോഴും ഭയപ്പാടിലാണ്. 2021 മേയിൽ സതേണ്‍ നേവല്‍ കമാന്‍ഡിലെ വിദഗ്ധ സംഘം സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഫയര്‍ ഓഡിറ്റ് നടത്തിയപ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകളും സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഐ.സി.യുകളില്‍ ഓക്‌സിജന്‍ ലൈനുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത എടുത്തുപറഞ്ഞ സംഘം അതു നേരിടുന്നതിനുള്ള സജ്ജീകരണങ്ങളുടെ കുറവുകളെക്കുറിച്ചും കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിർദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലെ അഗ്നിബാധയില്‍ അവസാനിച്ചത്. ഇവിടെയുണ്ടായിരുന്ന 36 രോഗികളെ ഉടൻ സുരക്ഷിതമായി മാറ്റാ സാധിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
അഗ്നിസുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ടാങ്കുകളില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കണമെന്നുമുള്ള 2021ലെ നിർദേശങ്ങള്‍ തീപിടിത്തമുണ്ടായ സമയത്തുപോലും പാലിക്കപ്പെട്ടിരുന്നില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വെന്റിലേറ്ററുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതും തീപിടിത്തത്തിലേക്കു നയിക്കുകയായിരുന്നു.


