പൊലീസുകാരനായി ആൾ മാറാട്ടം നടത്തി പീഡിപ്പിച്ച കേസ്; പ്രതിക്ക് ഏഴ് വർഷം കഠിന തടവ്
text_fieldsമെഡിക്കൽ കോളജ്: സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്ന് ആൾ മാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ മെഡിക്കൽ കോളജ് മടത്തുവിള വീട്ടിൽ വിഷ്ണു (35) വിന് ഏഴ് വർഷം കഠിന തടവും 65000 രൂപ പിഴയും.
തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പറഞ്ഞത്. പിഴ തുക കുട്ടിക്ക് നൽക്കണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.
2022 നവംബർ അഞ്ചിന് രാത്രി ഏഴ് മണിയോടെ ഹോമിൽ നിന്ന് പതിനഞ്ച് വയസുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടി സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എത്തിയത്. അവിടെ വെച്ചു കുട്ടികളെ കണ്ട പ്രതി താൻ പോലീസുകാരനാണെന്നും എന്തിന് ഇവിടെ നിൽക്കുന്നു എന്നും ആരാഞ്ഞു. പ്രതിയെ കണ്ട് ഭയന്ന കുട്ടികൾ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നിന്നും ഓടി. എന്നാൽ പ്രതി കുട്ടികളുടെ പിന്നാലെ സ്കൂട്ടറിൽ പാഞ്ഞു ഇവരെ പിന്തുടർന്ന് തടയുകയും ഭീഷണിപ്പെടുത്തി സ്കൂട്ടറിൽ കയറ്റുകയും ചെയ്തു.
നിങ്ങൾ ഹോമിൽ നിന്നും ചാടിയ കേസിൽ നിന്നും നിങ്ങളെ ഒഴുവാക്കി തരാമെന്നും താൻ പറഞ്ഞതുപോലെ കേട്ടാൽ മതിയെന്നും പ്രതി പറഞ്ഞു. ഇതിൽ ഭയന്ന കുട്ടികൾ പ്രതിയോടൊപ്പം പോകാൻ തയാറായി.
പ്രതി ഇവരെ അടുത്തുള്ള ലോഡ്ജിലേക്ക് കൊണ്ട് പോയി കുട്ടിയെ പീഡിപ്പിച്ചു. കുട്ടി വഴങ്ങാത്തപ്പോൾ വിവാഹവാഗ്ധാനം നൽകിയ ശേഷമാണ് പീഡിപ്പിച്ചത്. കൂടെയുള്ള കുട്ടി ഉറങ്ങിയ തക്കം നോക്കിയാണ് പീഡനം നടത്തിയത്.
അടുത്ത ദിവസം പുലർച്ചെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിച്ചുവരാം എന്ന് പറഞ്ഞു പ്രതി കുട്ടികളെ മെഡിക്കൽ കോളജ് ജങ്ഷനിൽ ഇറക്കി മുങ്ങുകയായിരുന്നു. ഈ സമയം കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതർ പൂജപ്പുര െപാലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ എവിടെ പോകണം എന്ന് അറിയാതെ മ്യൂസിയത്തിന് സമീപം എത്തിയപ്പോൾ പോലീസിന് ഇവരെ കണ്ടുകിട്ടി. തുടർന്ന് മൊഴി എടുത്തപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.
പ്രോസിക്കൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രൊസിക്കൂട്ടർ അഡ്വ.ആർ.എസ്. വിജയ് മോഹൻ ഹാജരായി. പൂജപ്പുര സബ് ഇൻസ്‌പെക്ടർ പ്രവീൺ വി പി, മെഡിക്കൽ കോളജ് സബ് ഇൻസ്‌പെക്ടർ പ്രിയ എ.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്കൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും എട്ട് തൊണ്ടിമുതലും ഹാജരാക്കി.


