കാണാതായ പതിനേഴുകാരൻ ട്രെയിനിടിച്ച് മരിച്ചു; വീട്ടുകാരെ അറിയിക്കാതെ പൊലീസ് സംസ്കരിച്ചു
text_fieldsഅഭിജിത്ത്
തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച പതിനേഴുകാരന്റെ മൃതദേഹം പൊലീസ് ബന്ധുക്കളെ അറിയിക്കാതെ സംസ്കരിച്ചെന്ന് പരാതി. വെമ്പായം തേക്കട വാറുവിളാകത്തു വീട്ടില്‍ ബിജുവിന്റെയും ബീനയുടേയും മകന് അഭിജിത്തിന്റെ മൃതദേഹമാണ് ‘അജ്ഞാത മൃതദേഹം’ എന്നുപറഞ്ഞ് പൊലീസ് സംസ്കരിച്ചത്.
മാർച്ച് മൂന്നിന് വീടുവിട്ടിറങ്ങിയ അഭിജിത്ത് അഞ്ചാം തീയതി ട്രെയിന്‍ തട്ടി മരിച്ച വിവരം സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കാതിരുന്നതില് ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അഭിജിത്തിനെ കാണാനില്ലെന്ന് കാണിച്ച് മാര്‍ച്ച് 18നാണ് മാതാപിതാക്കൾ വട്ടപ്പാറ പൊലീസിന് പരാതി നല്‍കിയത്. വീട്ടുകാരോട് പറയാതെ സ്ഥിരമായി വീട്ടില്‍ നിന്നും മാറിനില്‍ക്കുന്ന സ്വഭാവമായതിനാൽ തിരോധാനത്തിൽ ആദ്യം വീട്ടുകാർ സംശയിച്ചില്ല. എന്നാല്‍ ഫോണിലൂടെയും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് രണ്ടാഴ്ച കഴിഞ്ഞ് പരാതി നൽകിയത്.
എന്നാല്‍ മാര്‍ച്ച് അഞ്ചിന് പേട്ടയില്‍ തീവണ്ടി തട്ടിയ നിലയില്‍ ഒരു കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി പേട്ട പൊലീസ് വട്ടപ്പാറ ഉള്‍പ്പെടെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. ആളെ കാണാതായ പരാതികളൊന്നും എത്താത്തതിനാൽ വട്ടപ്പാറ പൊലീസ് ഗൗനിച്ചില്ല. അജ്ഞാത മൃതദേഹത്തിനായി ആരും എത്താതായതോടെ ഏപ്രിൽ അഞ്ചിന് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്കരിക്കാൻ പേട്ട പൊലീസ് അനുമതി നൽകുകയായിരുന്നു.
എന്നാൽ മകൻ മരിച്ച വിവരം അറിയാതെ മാതാപിതാക്കൾ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ജി.ആര്. അനിലിനും മുഖ്യമന്ത്രിയുടെ ഓഫിസിലും പരാതി നല്കി. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും വീട്ടുകാരുടെ മൊഴിപ്രാകരം അഭിജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യംചെയ്യുകയും ചെയ്തു.
മാർച്ച് മൂന്നിന് അഭിജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കണ്ടെത്തി തിങ്കളാഴ്ച ചോദ്യം ചെയ്തപ്പോഴാണ് അഭിജിത്ത് മരിച്ചെന്ന സൂചന ലഭിച്ചത്. അഭിജിത്ത് മാർച്ച് മൂന്നിന് തനിക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയതിനാല്‍ മരണത്തിൽ തന്നെ സംശയിക്കും എന്ന് ഭയന്നാണ് വിവരം പുറത്തുപറയാത്തതെന്നും വെട്ടുകാടുള്ള സുഹൃത്തുവഴിയാണ് താൻ മരണ വിവരം അറിയുന്നതെന്നുമാണ് സുഹൃത്തിന്റെ മൊഴി. ഇയാളുടെ മൊഴി പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
തുടര്‍ന്ന് വട്ടപ്പാറ പൊലീസ് പേട്ട പൊലീസില്‍ ബന്ധപ്പെട്ട് സംഭവദിവസത്തെ ഫോട്ടോ വാങ്ങി ബന്ധുക്കളെ കാണിച്ച് മരിച്ചത് അഭിജിത് ആണന്ന് ഉറപ്പ് വരുത്തുകയായിരുന്നു.