കന്യാകുമാരിയിൽ പൊലീസിന്റെ ‘ടൂറിസ്റ്റ് പട്രോളിങ്’
text_fieldsകന്യാകുമാരി ബീച്ചിൽ ടൂറിസ്റ്റ് പട്രോളിങ് വാഹനങ്ങൾ എസ്.പി സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ ജീവനും വിലപിടിപ്പുള്ള സാധനങ്ങൾക്കും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി ജില്ല പൊലീസിന്റെ ടൂറിസ്റ്റ് പട്രോളിങ് പദ്ധതി തുടങ്ങി. ഫ്ലാഗ് ഓഫ് ചടങ്ങ് ജില്ല പൊലീസ് സൂപ്രണ്ട് ആർ. സ്റ്റാലിൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ കന്യാകുമാരി, തൃപ്പരപ്പ് അരുവി പ്രദേശത്തും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുമാണ് പട്രോളിങ് നടത്തുക. തുടർന്ന് ടൂറിസ്റ്റുകൾ കൂടുതൽ എത്തുന്ന പ്രദേശങ്ങളിലും പട്രോളിങ് വ്യാപിപ്പിക്കും.
നിലവിൽ മൂന്ന് ഇരുചക്രവാഹനങ്ങളും സി.സി ടി.വി ഘടിപ്പിച്ച 24 മണിക്കൂറും പട്രോളിങ് നടത്തുന്ന രണ്ട് ജീപ്പുകളുമാണ് ഉപയോഗിക്കുക. വാഹനത്തിൽ വിവിധ ഭാഷകൾ അറിയാവുന്ന പൊലീസുകാർ ടൂറിസ്റ്റുകൾക്ക് അപകടങ്ങൾ, മോഷ്ടാക്കൾ, സാമൂഹികവിരുദ്ധർ തുടങ്ങിയവരെക്കുറിച്ച മുന്നറിയിപ്പ് നൽകി നിരീക്ഷണം ശക്തമാക്കാനാണ് ലക്ഷ്യം. ചടങ്ങിൽ ഡി.എസ്.പി മഹേഷ് കുമാർ, ഇൻസ്പെക്ടർ ശരവണൻ, വനിത സ്റ്റേഷൻ ഇൻസ്പെക്ടർ ശാന്തകുമാരി, എസ്.ഐ ബാലജി തുടങ്ങിയവർ പങ്കെടുത്തു.