യുവതിയെ തീകൊളുത്തി കൊന്ന കേസ് അമ്മയും മകനും കുറ്റക്കാർ
text_fieldsകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ റാഹില ബീവി, മകൻ സാഗർ
നെടുമങ്ങാട്: വീട്ടുമുറ്റത്ത് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികളായ അമ്മയും മകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്നാം പ്രതിയായ മറ്റൊരു മകൻ കുറ്റക്കാരനല്ലെന്നും നെടുമങ്ങാട് എസ്.സി/ എസ്.ടി കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജഡ്ജി ഷാജഹാൻ ഇന്ന് വിധിക്കും.
പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശിനിയായ സിന്ധുവിനെയാണ് വീട്ടിൽ വിളിച്ചുവരുത്തി സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. 2016 നവംബർ 9 നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
സിന്ധുവിനോടൊപ്പം താമസിച്ചു വന്ന കേസിലെ ഒന്നാം പ്രതിയായ റാഹില ബീവിയുടെ മകൻ സാജൻ, സഹോദരൻ സാഗർ എന്നിവർ ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചന്നാണ് കേസ്. ഗുരുതരമായി പൊള്ളലേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേ ദിവസമാണ് മരിച്ചത്. സംഭവത്തിൽ റാഹില ബീവി, മക്കളായ സാഗർ, സാജൻ എന്നിവർ ഒന്നും രണ്ടും മൂന്നും പ്രതികളായിരുന്നു.
പരിസരവാസികളായ ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സന്ദീപ് ആർ.എൻ ഹാജരായി.


