യുവാവിനെ കുത്തിക്കൊന്ന കേസ്; മൂന്നു പ്രതികൾ കൂടി പിടിയിൽ
text_fieldsജാഫർ, ഫാറൂഖ്, മഹേഷ്
നെടുമങ്ങാട്: നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ മൂന്നു പ്രതികളെകൂടി നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫർ (38),നാലാം പ്രതി വാളിക്കോട് പള്ളിവിളാകത്തു മുഹമ്മദ് ഫാറൂഖ് (44), അഞ്ചാം പ്രതി കാട്ടാക്കട കണ്ണൻ എന്ന മഹേഷ്(48)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി അഴിക്കോട് ഗവ. യു. പി. സ്കൂളിന് സമീപം താമസം നിസാർ (44), മൂന്നാം പ്രതി നെടുമങ്ങാട് പേരുമല സ്വദേശി ഷമീർ (36)എന്നിവർ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ 11 ഞായറാഴ്ച രാത്രിയിലാണ് അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (26) കൊല്ലപ്പെട്ടത്. പ്രതികളും ഹാഷിറും ടൗണിലെ ബാറിൽ മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അവിടെവച്ചു പരസ്പരം അടിപിടി നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ എത്തിയ ഇവർ ഹാഷിറിനെ ഇറച്ചി വെട്ടുന്ന കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിലും, തുടയിലും തലയിലുമായി ആഴത്തിലുള്ള ഒൻപതു മുറിവുകളുണ്ടായിരുന്നു. ഹാഷിർ സംഭവസ്ഥലത്ത തന്നെ മരണമടഞ്ഞു.
സംഭവശേഷം സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് രണ്ട് പ്രതികൾ പിടിയിലായത്.ഇന്ന് പിടിയിലായ മൂന്നു പ്രതികളും സംഭവശേഷം ഒളിവിൽ പോയി. ഇവർക്കായി പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ വയനാട് വൈത്തിരി കാവുമന്തം എന്ന സ്ഥലത്ത് മഹേഷിന്റെ സുഹൃത്ത് അലക്സാണ്ടറിന്റെ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് നെടുമങ്ങാട് എസ്. എച്ച്. ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെയെത്തി ഇവരെ പിടികൂടിയത്. പ്രതികഴെ കോടതി റിമാൻഡ് ചെയ്തു.