കല്ലാറിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഓഫിസ് തകർത്തു; പ്രവർത്തകർക്ക് മർദനം
text_fieldsവിതുര കല്ലാറിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണം
നെടുമങ്ങാട്: വിതുര കല്ലാറിൽ യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. കല്ലാർ നജീം എ (53), കരീം എം (73), ഷാജഹാൻ എം (58), അനിൽ കുമാർ കെ (49), സത്യൻ എസ് (70), സീനത്ത് എസ് (60), ആരിഫ കെ (75), റംല കെ (70), മായ പി (45), രാധാകൃഷ്ണൻ കെ (47) ന്നിവർക്കാണ് പരിക്കേറ്റത്. രാധാകൃഷ്ണന്റെ പരിക്ക് ഗുരുതരമാണ്.
പൊന്മുടിയിൽപോയി മടങ്ങിവരികയായിരുന്ന സംഘമാണ് ഓഫിസ് അടിച്ചുതകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തത്. സംഘം അസഭ്യം പറയുകയും ഓഫീസിനു നേരെ ആക്രമണം നടത്തുകയുമായിരുന്നു. വഞ്ചിയൂരിലുള്ള സി.പി.എം പ്രവർത്തകരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ആരോപണമുണ്ട്. അക്രമത്തിനുശേഷം രക്ഷപ്പെട്ട സംഘത്തെ ആനപ്പാറയിൽ വെച്ച് തടഞ്ഞു. ഇവിടെയും സംഘം അക്രമത്തിനു മുതിർന്നു. ഇതിനിടയിൽ വിതുര പൊലീസ് സ്ഥലത്തെത്തി ആറുപേരെ കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ സ്വദേശികളായ അഫ്സൽ, അരുൺ, യദു, ശരത്, വിഷ്ണു, ഹാഷിം എന്നിവരാണ് പിടിയിലായത്.


