കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം; അസം സ്വദേശി പിടിയില്‍
text_fieldsപ്രതീകാത്മക ചിത്രം
നേമം: ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിൽ അസം സ്വദേശിയെ തിരുനെല്‍വേലിയില്‍നിന്ന് പൊലീസ് പിടികൂടി. അസം ദിബ്രൂഗര്‍ഹ് നഹര്‍കാട്ടാ സ്വദേശി ബെല എന്നുവിളിക്കുന്ന മഹേഷ് ഗര്‍ഹ് (19) ആണ് പിടിയിലായത്. മേയ് 18ന് പുലര്‍ച്ചെ 5.30നാണ് നീറമൺകര ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് ഇയാള്‍ 30,000 രൂപ കവര്‍ന്നത്. ഏഴ് കാണിക്കവഞ്ചികള്‍ തകര്‍ക്കുകയും ശ്രീകോവിലുകളുടെ വാതിലുകള്‍ തകര്‍ത്ത് മോഷണശ്രമം നടത്തുകയും ചെയ്തു.
ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഡ്സ്‌ക്വാഡും പരിശോധന നടത്തി. ക്ഷേത്രത്തിനുള്ളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നില്ല. നീറമണ്‍കര ക്ഷേത്രത്തില്‍ മോഷണം നടത്തിയ പണവുമായി മഹേഷ് പോയത് തൃശൂരിലേക്കാണ്.
ഇവിടെ ഒരു ക്ഷേത്രത്തിലെ കാണിക്കവഞ്ചി അടിച്ചുതകര്‍ത്ത് പണം കവരുകയും ഓഫിസ് റൂം കുത്തിത്തുറന്ന് ഒരു സ്മാര്‍ട്ട് ഫോണ്‍ കവരുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് തൃശൂരിൽ നിന്നുള്ള പ്രത്യേക സംഘം തിരുനെല്‍വേലിയില്‍ നിന്ന് പ്രതിയെ പിടികൂടുന്നത്. കരമന പൊലീസ് നല്‍കിയ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് സഹായകമായി. എറണാകുളം ബോസ്റ്റല്‍ സ്‌കൂള്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള പ്രതിയെ കരമന സി.ഐ ജോസഫ് ലിയോണ്‍, സി.പി.ഒമാരായ അജി കുമാര്‍, ഹിരണ്‍, ശരത്ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കസ്റ്റഡിയില്‍ വാങ്ങി തിരുവനന്തപുരത്ത് എത്തിക്കും.


