നാടൻ തോക്കും വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ
text_fieldsപിടിച്ചെടുത്ത തോക്കും ചാരായവും വാറ്റ് ഉപകരണങ്ങളും. ഇൻസൈറ്റിൽ നൗഷാദ്
പാലോട്: എക്സൈസ് റെയ്ഡിൽ രണ്ട് നാടൻ തോക്കും ആറ് ലിറ്റർ നാടൻ ചാരായവും 250 ലിറ്റർ കോടയുമായി കരിമൺകോട് ഊരാളി കോണത്ത് വാടകക്ക് താമസിക്കുന്ന പെരിങ്ങമ്മല താന്നിമൂട് സ്വദേശി നൗഷാദ് (42) പിടിയിൽ. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ചാരായം വാറ്റുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷണം നടത്തുകയായിരുന്നു.
ഇയാൾ വാറ്റുന്ന ചാരായം ഈ പ്രദേശങ്ങളിൽ വിൽക്കാത്തതുകൊണ്ട് സമീപവാസികൾക്കാർക്ക് സംശയം തോന്നിയിരുന്നില്ല. വാടകവീട്ടിൽ ഭാര്യയും കുഞ്ഞും പ്രതിയുടെ പിതാവുമാണ് ഉണ്ടായിരുന്നത്. വീടിനുപിന്നിൽ ആടിനെ കെട്ടുന്നതിനുസമീപത്ത് ബാരലുകളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.
വാറ്റാൻ ഉപയോഗിച്ചിരുന്ന സ്റ്റൗ ഉൾപ്പെടെ കണ്ടെടുത്തു. കൂടാതെ ഇയാളിൽനിന്ന് പിടിച്ചെടുത്ത നാടൻ തോക്ക് വന്യമൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്നതായി കരുതുന്നു. തോക്ക് വെടിമരുന്ന് നിറച്ച നിലയിലാണ്. സമാന കേസിൽ നേരത്തേയും നൗഷാദ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ, ബിജു, ഷജീം, ഗോപിനാഥ്, ശ്രീലത, ശ്രീകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.