4750 കിലോ അനധികൃത റേഷനരി പിടികൂടി
text_fieldsഉദ്യോഗസ്ഥർ റേഷനരി പിടികൂടിയപ്പോൾ
പാറശ്ശാല: കുഴിഞ്ഞാന്‍വിളയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 4750 കിലോ റേഷനരി പിടികൂടി. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് റേഷനരി കടത്ത് നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സിവില്‍ സപ്ലൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനകളിലാണ് റേഷനരി പിടികൂടിയത്. കുഴിഞ്ഞവിള ഫിഡാ ട്രേഡേഴ്സില്‍ നടത്തിയ പരിശോധനയില്‍ 95 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരിയാണ് കണ്ടുകെട്ടിയത്.
തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷന്‍ കടകളില്‍ നിന്ന് എത്തിക്കുന്ന അരി, അതിര്‍ത്തി ഗോഡൗണുകളില്‍ നിന്ന് ജില്ലക്ക് പുറത്തുള്ള വിവിധ കേന്ദ്രങ്ങളിലെത്തിച്ച് കമ്പനി മുദ്രകള്‍ പതിപ്പിച്ച് വിപണിയില്‍ ഇറക്കുകയാണ് ഇവരുടെ പതിവ്. ഇതിനായി സംഭരിച്ച റേഷനരിയാണ് പിടികൂടിയത്. പിടിച്ചെടുത്ത അരി അമരവിളയിലെ സിവില്‍ സപ്ലൈസിന്റെ ഗോഡൗണിലേക്ക് കൈമാറി.