ഓർമയാകുന്ന കളിചിരികളുടെ വേനലവധിക്കാലം
text_fieldsപാറശ്ശാല: വേനല്‍ക്കാല അവധിയിലും പുറത്തിറങ്ങാതെ കുട്ടികള്‍. പണ്ടുകാലങ്ങളില്‍ ഗ്രാമീണമേഖലയില്‍ വേനലവധിക്കാലം കുട്ടികളുടെ കളിചിരികളാലും കലപിലകളാലും ശബ്ദമുഖരിതമായിരുന്നു. പുതിയകാല ശൈലികളും ജീവിത സാഹചര്യങ്ങളും കാരണം ഇന്ന് കുട്ടികളിൽ കൂടുതൽ പേരും അവധിക്കാലത്തും വീടുകളിൽ ഒതുങ്ങുകയാണ്.
കളിസ്ഥലങ്ങള്‍ പലതും കെട്ടിട സമുച്ചയങ്ങളായതും വസ്തുവകകള്‍ മതിലുകള്‍ കെട്ടി മറക്കുന്നതും കുട്ടികളുടെ കളിക്കളങ്ങൾ ചുരുങ്ങാൻ കാരണമായി. കുട്ടികള്‍ക്കുവേണ്ടി സെമിനാറുകളും അവധിക്കാല ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ പങ്കാളിത്തമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഉല്ലസിച്ച ആ പഴയകാലം
മുമ്പെല്ലാം ഗ്രാമങ്ങളിൽ കുട്ടിക്കൂട്ടങ്ങൾ അവധിക്കാലത്ത് എന്തൊക്കെ കളികളിലും വിനോദങ്ങളിലുമായിരുന്നു ഏർപ്പെട്ടിരുന്നത്. കായ്കനികൾ എറിഞ്ഞുവീഴ്ത്തി രുചിച്ചും പങ്കിട്ടും ഓടിപ്പാഞ്ഞുനടന്ന വഴികൾ. നീന്തിയും തുടിച്ചും മീനിനെ പിടിച്ചും നടന്ന കുളങ്ങളും പുഴകളും വയലുകളും.
മുൻ കാലങ്ങളില്‍ ഗ്രാമീണ മേഖലകളില്‍ കണ്ടുവന്നിരുന്ന തൊട്ടുകളി, വട്ടുകളി, കണ്ണുകെട്ടി കളി, ഒളിച്ചുകളി, നാടന്‍ പന്തുകളി, കള്ളനും പൊലീസും കളി എന്നിവയെല്ലാം ഗ്രാമങ്ങളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. ഗ്രാമീണ കുളങ്ങളില്‍ നീന്തിക്കളിച്ചും നീന്തിക്കുളിച്ചും ഏകദേശം 20 വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ വിനോദം കണ്ടിരുന്നവര്‍ ഇന്ന് കാണുന്നത് ആ കുളങ്ങള്‍ കാടുകയറിയും മാലിന്യം കൊണ്ട് മൂടപ്പെട്ടുംകിടക്കുന്ന കാഴ്ചയാണ്.
പട്ടണത്തെ വെല്ലുന്ന അപരിചിതത്വം
പട്ടണത്തെപ്പോലും വെല്ലുന്ന തരത്തില്‍ റെസിഡന്റ്സ് മേഖലകളായി കൂടുതൽ ഗ്രാമങ്ങളും മാറിയതിനാല്‍ അയല്‍വക്കത്ത് താമസിക്കുന്നവരെ പോലും പരിചയമില്ലാത്ത സമൂഹങ്ങൾ വർധിക്കുകയാണ്.
എം.എല്‍.എമാർ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കളിക്കളങ്ങള്‍ക്കായി ചെറിയ സ്റ്റേഡിയങ്ങള്‍ നിർമിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ അവിടെയും കാണുന്നില്ല. ക്ലബുകളുടെയും ക്രിക്കറ്റ് ടീമുകളുടെയുമിടയിൽ കുട്ടികൾക്ക് സ്വൈരമായി കളിക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം.
മൊബൈൽ ഫോണിൽ കണ്ണുംനട്ട്
കുട്ടികൾ അടച്ചിട്ട മുറിക്കുള്ളിൽ ഫോണിൽ കുത്തിക്കളിച്ചിരിക്കുന്നത് പതിവായ സാഹചര്യത്തിൽ കുട്ടികൾക്ക് അവധിക്കാലത്തെ ഉത്സവമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ഏവരും ഉണർന്ന് ചിന്തിക്കേണ്ട സാഹചര്യമാണിത്. വെക്കേഷന് കാലങ്ങളില്‍ നീന്തല്‍, മരംകയറല്‍, കരാട്ടേ, കളരി, സംഗീതം തുടങ്ങിയവ അഭ്യസിച്ചിരുന്നവര്‍ നിരവധിയായിരുന്നു.
വായിക്കാനും കളിക്കാനും കലാപരിശീലനത്തിനുമെല്ലാം കുട്ടികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷമുണ്ടാക്കാൻ രക്ഷിതാക്കളും ഗ്രാമീണ പൊതുസമൂഹവും ഒരുമിച്ച് കൈകോർക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.