പാറശ്ശാല കെ.എസ്.ആര്.ടി.സി ഡിപ്പോയിയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
text_fieldsപാറശ്ശാല: പാറശ്ശാല കെ.എസ്.ആര്.ടി.സി ഡിപ്പോയിയിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചതിന് യൂനിറ്റ് അസിസ്റ്റന്റിനും മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനക്ക് വിധേയനാകാതെ ഡ്യൂട്ടി തടസ്സപ്പെടുത്തി കടന്നുകളഞ്ഞതിന് കണ്ടക്ടര്‍ക്കും എതിരെയാണ് നടപടി.
യൂനിറ്റ് അസിസ്റ്റന്റ് ആര്. ഷിബുവാണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് വിജിലന്‍സ് അന്വേഷണത്തില്‍ സസ്പെന്‍ഷനിലായത്. പാലക്കാട് യൂനിറ്റില്‍ നിന്ന് ഏപ്രിൽ 26 നാണ് പാറശ്ശാല യൂനിറ്റില്‍ ആര്. ഷിബു ജോലിയില്‍ പ്രവേശിച്ചത്. മേയ് ഒന്നിന് സുഖമില്ല എന്ന കാരണത്താല്‍ ലീവില്‍ പോയി.
അടുത്തദിവസം രണ്ടാഴ്ചത്തേക്ക് ഡോക്ടര്‍ വിശ്രമം നിർദേശിച്ചതായി ചൂണ്ടിക്കാട്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പാറശ്ശാല യൂനിറ്റിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ കെ.എസ്.ആര്.ടി.സി. വിജിലന്‍സ് വിഭാഗം സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടന്നതായി പിന്നീട് കണ്ടെത്തുകയായിരുന്നു.
ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാൻ പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ കെ.എസ്.ആര്.ടി.സി പാറശ്ശാല അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ കണ്ടക്ടറായ ഉദിയന്‍കുളങ്ങര സ്വദേശി ജോണിക്കെതിരെയാണ് നടപടി. പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരനായ ഇയാൾ വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായാണ് പാറശ്ശാല ഡിപ്പോയിലെത്തിയത്.
രണ്ടുമാസം മുമ്പ് ഡ്യൂട്ടിക്കിടെ സ്റ്റേഷന് മാസ്റ്റര്‍ മെഷീൻ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനിടയില്‍ കടന്നുകളയുകയായിരുന്നു. തുടർന്ന് രാവിലെ പുറപ്പെടാനുള്ള നാഗര്‍കോവില്‍ സര്‍വിസ് മറ്റൊരു കണ്ടക്ടറെ നിയോഗിച്ച് മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടത്. സമാനമായ സംഭവം അടുത്തിടെയും ആവർത്തിച്ചതോടെ പാറശ്ശാല ഡിപ്പോയിൽനിന്ന് പാപ്പനംകോട് ഡിപ്പോയിലേക്ക് പരാതി കൈമാറുകയായിരുന്നു.