നാല് വർഷം കഴിഞ്ഞിട്ടും പേരൂർക്കട ഗവ. എൽ.പി.എസ് മന്ദിര നിര്‍മാണം പാതിവഴിയില്‍
text_fieldsപേരൂര്‍ക്കട ഗവ. എല്‍.പി.എസിന് മുന്നില്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം പ്ലക്കാര്‍ഡുകളുമേന്തി സമരം ചെയ്യുന്നു
പേരൂര്‍ക്കട: സ്കൂൾ മന്ദിരത്തിന്റെ പണി ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് സ്കൂളിന് മുന്നിൽ സമരം ആരംഭിച്ചു. പേരൂര്‍ക്കട ഗവ. എല്‍.പി.എസിലാണ് കഴിഞ്ഞ രണ്ടുദിവസമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും സമരരംഗത്തുള്ളത്.
4 കോടി രൂപയുടെ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ട് നാലുവര്‍ഷം പൂര്‍ത്തീകരിച്ചെന്നും അധികൃതരുടെ പിടിപ്പുകേടാണ് പണി ഇഴയുന്നതിന് കാരണമെന്നും പി.ടി.എ ആരോപിച്ചു. വി.കെ. പ്രശാന്ത് എം.എല്‍.എ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടുകയും മന്ദിരത്തിന്റെ ജോലി എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇനി മിനുക്കുപണി മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേസമയം പണി എത്രയുംവേഗം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പ് അധികാരികളില്‍ നിന്നു ലഭിക്കാത്ത പക്ഷം തിങ്കളാഴ്ച മുതല്‍ തങ്ങളുടെ കുട്ടികളെ ടി.സി വാങ്ങി മറ്റു സ്കൂളുകളില്‍ ചേർക്കുമെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചിട്ടുള്ളത്. 150ലേറെ വിദ്യാര്‍ഥികളാണ് ഗവ. എല്‍.പി.എസിലുള്ളത്. മന്ദിര നിര്‍മാണം ഇഴഞ്ഞുനീങ്ങിയതിനുകാരണം കരാറുകാരന്റെ പിടിപ്പുകേടാണെന്ന് സൂചിപ്പിച്ച എം.എല്‍.എ വിഷയത്തിന് രാഷ്ട്രീയപരിവേഷം നല്കാന് ചിലര്‍ ശ്രമിക്കുന്നതായും ആരോപിച്ചു.