കടം വാങ്ങിയ പണം മടക്കിനല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മര്‍ദനം; മൂന്നുപേര്‍ പിടിയില്‍
text_fieldsപൂന്തുറ: കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ മൂന്നുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശികളായ ഷാനവാസ്, അര്‍ഷാദ്, മൂസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂന്തുറ കോളനി സ്വദേശി ഫൈസലിനാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഒന്നാം പ്രതി ഫിറോസ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ജനുവരി 14നായിരുന്നു സംഭവം.
ഫിറോസ് ഫൈസലില്‍നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയത്രെ. ഇതില്‍ ബാക്കി നല്‍കാനുണ്ടായിരുന്ന 50,000 രൂപ തരാമെന്ന് പറഞ്ഞ് ഫൈസലിനെ പൂന്തുറ കീഴേക്കടപ്പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ ഫൈസലിനെ പ്രതികള്‍ തടഞ്ഞുവെച്ച് ഷര്‍ട്ട് ഉപയോഗിച്ച് കൈകാലുകള്‍ കെട്ടിയിട്ട ശേഷം മരപ്പട്ടികയും കല്ലും മടലും ഉപയോഗിച്ച് മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു.
ഫൈസലിന്റെ ഇരുകാലുകളിലെയും എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചു. ഫൈസലിന്റെ കൈവശമുണ്ടായിരുന്ന 12,000 രൂപ, ഒന്നര പവന്റെ മാല, എ.ടി.എം കാര്‍ഡ് എന്നിവ പ്രതികള്‍ തട്ടിയെടുത്തു.
പൂന്തുറ എസ്.എച്ച്.ഒ രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


