19കാരനെ ഹണി ട്രാപ്പിൽപെടുത്തി പണവും ഫോണും കവർന്നു
text_fieldsശ്രീകാര്യം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19കാരനെ ഹണി ട്രാപ്പിൽകുടുക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശ്രീകാര്യം ചെല്ലമംഗലം തിരുവാതിരയിൽ സൂര്യ (19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റിൽ കൈലാസ് (20) എന്നിവരാണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
പോത്തൻകോട് തച്ചപ്പള്ളി ബിന്ദു ഭവനിൽ ജിനു എം.ആർ (19) ആണ് ആക്രമണത്തിനിരയായത്. സൂര്യ ഇൻസ്റ്റഗ്രാമിലൂടെ യുവാവുമായി ബന്ധം സ്ഥാപിക്കുകയും കഴിഞ്ഞ 18ന് പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. അവിടെ സൂര്യയുടെ സുഹൃത്തുക്കൾ കാത്തുനിൽപ്പുണ്ടായിരുന്നു.
സ്കൂട്ടറിലെത്തിയ ജിനുവിനെ പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപമുള്ള സംഗീത നഗറിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മർദിക്കുകയും ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. ജിനുവിന്റെ ഫോൺ തട്ടിയെടുത്ത് എസ്.ബി.ഐ യോനോ ആപ്പിൽനിന്ന് 12,500 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. തുടർന്ന് ഫോണുമായി കടന്നുകളയുകയായിരുന്നു.


