കിസ്മത്ത് ഹോട്ടലിലെ കൊലപാതകശ്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsആദർശ്, അമിത്കുമാർ
തിരുവനന്തപുരം: കിസ്മത്ത് ഹോട്ടലിലെ കൊലപാതക ശ്രമക്കേസിലെ പ്രതികൾ പാറശാലയിൽ അറസ്റ്റിൽ. കാരോട് ഒമ്പതാം വാർഡ് മാറാടി ജനത ലൈബ്രറിക്ക് സമീപം ആദർശ് നിവാസിൽ ആദർശ് (19), കാരോട് എണ്ണവിള കനാൽ ട്രെഡേഴ്സിനു സമീപം അഭിജിത് കോട്ടജിൽ അമിത് കുമാർ (24) എന്നിവരാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ കിസ്മത്ത് ഹോട്ടലിലെത്തിയ സംഘവുമായി ഉണ്ടായ വാക്കേറ്റത്തിൽ കഴുത്തിന് കുത്തേറ്റ ഷിബിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബിന്റെ കൂട്ടുകാരനായ കാൽവിന്റെ മൊബൈൽ ഫോൺ വിൽപനയുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പ് ഓവർബ്രിഡ്ജിന് സമീപമുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് വധശ്രമമെന്ന് പൊലീസ് അറിയിച്ചു. സംഭവശേഷം കാറിൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന പ്രതികളെ മ്യൂസിയം പാറശ്ശാലയിൽവെച്ച് പിടികൂടുകയായിരുന്നു.
ഡി.സി.പി ബി.വി. വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവെർട്ട് കീലർ, സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ഷെഫിൻ, സി.പി.ഒമാരായ ശരത് ചന്ദ്രൻ, ഡിക്സൺ, രഞ്ജിത്, രാജേഷ്, അരുൺ ദേവ്, സാജൻ, വിജിൻ, ഷിനി എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.