യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നാലുപേര്‍ പിടിയിൽ
text_fieldsഅനു, സജി, സനല്‍, ശരണ്‍
വഞ്ചിയൂർ: കോടതിയില്‍ തങ്ങള്‍ക്കെതിരെയുള്ള കേസ് ഒത്തുതീർക്കുന്നതിൽ സഹകരിക്കാത്തതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ നാലുപേരെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ പുതുമന വീട്ടില്‍ സജി (42), സഹോദരന്‍ സനല്‍ (37), ഒരുവാതിൽകോട്ട താന്നിമൂട്ടില്‍ വീട്ടില്‍ ശരണ്‍ (37), കുന്നുകുഴി ടി.സി 12/1027ല്‍ അനു (38) എന്നിവരാണ് പിടിയിലായത്. 23ന് രാത്രി 11ടെയായിരുന്നു സംഭവം. ആനയറ സ്വദേശി അഖിലാണ് (37) ആക്രമണത്തിനിരയായത്. അഖിലിനെ പ്രതികള്‍ മുമ്പ് ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്.
ഈ കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രതികള്‍ അഖിലിനെ സമീപിച്ചെങ്കിലും തയാറായില്ല. സംഭവദിവസം ആനയറ ഗവ. എല്‍.പി സ്‌കൂളിനു മുന്നിലൂടെ സ്‌കൂട്ടറില്‍ പോയ അഖിലിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പുവടി ഉപയോഗിച്ച് തലക്കും മുഖത്തും അടിച്ചു. നിലത്തുവീണ അഖിനെ ചവിട്ടി. ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. അഖില്‍ നല്‍കിയ പരാതിയില്‍ ആനയറ ഭാഗത്തുനിന്നാണ് നാലുപേരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


