ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് മുന്നേറ്റം, സംപൂജ്യരായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്താകെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നേറ്റം. തിരുവനന്തപുരം ജില്ലയിൽ നാലിടത്താണ് ഉപതെരഞ്ഞടുപ്പ് നടന്നത്. അതിൽ സിറ്റിങ് സീറ്റുൾപ്പെടെ രണ്ട് സീറ്റുകൾ എൽ.ഡി.എഫ് നേടി. കൈയിലിരുന്ന സീറ്റ് എസ്.ഡി.പി.ഐ കൊണ്ടുപോയെങ്കിലും സി.പി.എമ്മിൽ നിന്ന് കരകുളം കൊച്ചുപള്ളി വാർഡ് നേടി യു.ഡി.എഫ് തങ്ങളുടെ നഷ്ടം നികത്തി. ഒരു സീറ്റ് എസ്.ഡി.പി.ഐ സ്വന്തമാക്കി. എല്ലായിടത്തും മികച്ച പ്രചാരണം നടത്തിയിട്ടും ഒരിടത്തും ബി.ജെ.പിക്ക് വിജയിക്കാനായില്ല. ശ്രീവരാഹത്ത് രണ്ടാം സ്ഥാനത്തെത്തിയതു മാത്രമാണ് ആകെയുള്ള നേട്ടം.
കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യു.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി സേവ്യര്‍ ജറോണ്‍ 169 വോട്ടുള്‍ക്കാണ് വിജയിച്ചത്. പാങ്ങോട് പുലിപ്പാറ വാർഡിൽ എസ്.ഡി.പി.ഐ വിജയിച്ചു.
പുലിപ്പാറ വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മുജീബ് പുലിപ്പാറയാണ് 226 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി സീമയെ തോൽപ്പിച്ചത്. കോൺഗ്രസ് വാർഡാണ് എസ്.ഡി.പി.ഐ പിടിച്ചെടുത്തത്. തിരുവനന്തപുരം ശ്രീവരാഹം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. 12 വോട്ടിന് സി.പി.ഐ സ്ഥാനാർഥി വി. ഹരികുമാർ ബി.ജെ.പി സ്ഥാനാർഥി മിനിയെ തോൽപ്പിച്ചു. പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്ത് പുളിങ്കോട് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ സെയ്ദ് സബര്‍മതി 57 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.