പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡ്
text_fieldsതൈക്കാട് പൊലീസ് ട്രെയിനിങ് കോളജിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ അഭിവാദ്യം ചെയ്യുന്നു
തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ്ഔട്ട് പരേഡ് നടത്തി. തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിൽ നടന്ന പരേഡിൽ ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ അഭിവാദ്യം സ്വീകരിച്ചു. നാല് ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് സ്‌പോർട്‌സ് ഹവിൽദാർമാർ, പത്ത് മൗണ്ടഡ് കോൺസ്റ്റബിൾമാർ അടക്കം 16 ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പ്രതിജ്ഞയെടുക്കൽ ചടങ്ങാണ് നടന്നത്. തെറ്റുകൾ മനുഷ്യസഹജമാണെങ്കിലും ഒരു വർഷത്തെ ട്രെയിനിങ് കഴിഞ്ഞവർ തെറ്റ് വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എ.ഡി.ജി.പി പറഞ്ഞു. മികച്ച ഓൾ റൗണ്ടറായി ആംഡ്പൊലീസ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷെയ്ഫ്, മികച്ച ഔട്ട്‌ഡോറായി ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ എം.ജെ. ജോയൽ, ബെസ്റ്റ് ഷൂട്ടറായി മൗണ്ടഡ് പൊലീസ് കോൺസ്റ്റബിൽ എം.ആർ. അനുപം എന്നിവരെ തെരഞ്ഞെടുത്തു. ട്രെയിനിങ് കോളജ് വൈസ് പ്രിൻസിപ്പൽ എസ്. അജയകുമാർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
ബറ്റാലിയൻ ഡി.ഐ.ജി ഹരിശങ്കർ, സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ, സ്‌പെഷൽ ആംഡ് പൊലീസ് ബറ്റാലിയൻ കമാന്‍റന്‍റ് യോഗേഷ് മന്ദയ്യ, ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ആർ. ജയശങ്കർ, പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എസ്.പി ഇ.എൻ. സുരേഷ് എന്നിവർ പങ്കെടുത്തു.


