മുതലപ്പൊഴിയിൽ തെരച്ചിൽ തുടരുന്നു
text_fieldsചിറയിൻകീഴ്: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഷിജിന് വേണ്ടി തെരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് ഷെക്കേന ഭവനിൽ ഷിജിനെ (32) ആണ് ഇനി കണ്ടെത്താനുള്ളത്. ഞായറാഴ്ച പുലർച്ചയോടെ കോസ്റ്റൽ പൊലീസിന്റെ ജലറാണി ബോട്ടും മറൈൻ എൻഫോഴ്സ്മെന്റ് വള്ളങ്ങളും പാലത്തിന് സമീപമെത്തിയെങ്കിലും അഴിമുഖത്തെ ശക്തമായ തിരമാല കാരണം കടലിലേക്ക് ഇറങ്ങാൻ തടസ്സം സൃഷ്ടിച്ചു.
വിഴിഞ്ഞത്തുനിന്ന് കോസ്റ്റ് ഗാർഡിന്റെ കപ്പലും നാവികസേനയുടെ ഹെലികോപ്റ്ററും ഞായറാഴ്ച തിരച്ചിലുകൾക്ക് മുഖ്യപങ്ക് വഹിച്ചു. അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാൽ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളിൽ വ്യോമജല മാർഗങ്ങളിലൂടെ പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം തെരച്ചിൽ ഞായറാഴ്ച രാത്രിയോടെ വീണ്ടും നിറുത്തിവച്ചു. തിങ്കളാഴ്ച രാവിലെ മുതൽ വീണ്ടും പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായവരിൽ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാവിലെയോടെ കണ്ണാന്തുറ ഭാഗത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടം അമ്പിളി ഹൗസിൽ ഫ്രീമോന്‍റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിൽ അധികൃതരുടെ അലംഭാവത്തിൽ തീരവാസികൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.


