എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയായി
text_fieldsഎസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പുറത്തേക്കുവരുന്ന വിദ്യാർഥികൾ പിരിയുംനേരം തങ്ങളുടെബയോളജി അധ്യാപിക ബി. സിന്ധുവിന് സ്നേഹചുംബനം നൽകിയപ്പോൾ
തിരുവനന്തപുരം: എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ പൂർത്തിയായി. വിദ്യാർഥികൾക്കിടയിലെ സംഘർഷങ്ങൾ പതിവായ സാഹചര്യത്തിൽ മിക്ക സ്കൂളുകളുടെയും പരിസരങ്ങളിൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
അവസാന പരീക്ഷ ദിവസം സംഘർഷമുണ്ടാകുന്ന രീതിയിൽ ആഘോഷങ്ങൾ നടത്തുന്നത് വിദ്യാഭ്യാസ വകുപ്പ് വിലക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും ഹയർ സെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർമാർക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. താമരശ്ശേരിയിൽ സംഘർഷത്തിനിടെ, പത്താം ക്ലാസുകാരനായ ഷഹബാസ് മരിക്കുകയും ഒട്ടേറെ സ്കൂളുകളിൽ നിന്ന് സംഘർഷം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മുൻകരുതൽ.
പല സ്കൂളുകളിലും കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കളോ ബന്ധുക്കളോ വന്നുനിൽക്കുന്ന സാഹചര്യവുമുണ്ടായി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾ സ്കൂളിലെത്തണമെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണവും ഇതിന് കാരണമായി. അവസാന ദിനം പരസ്പരം മഷി കുടഞ്ഞും വസ്ത്രത്തിൽ പേന കൊണ്ട് ഓർമകൾ കുറിച്ചിട്ടുമാണ് സഹപാഠികൾ വേർപിരിഞ്ഞത്.
ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 29നാണ് അവസാനിക്കുന്നത്. സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാഥികളാണ് റെഗുലർ വിഭാഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ഏപ്രിൽ മൂന്ന് മുതൽ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായി എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രില്‍ മൂന്ന് മുതൽ ഏപ്രില്‍ 11വരെ എട്ട് ദിവസവും രണ്ടാംഘട്ടം ഏപ്രില്‍ 21മുതൽ 26വരെയായി ആറ് ദിവസവുമായി നടക്കും.
4,44,693 പേരാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 89 കേന്ദ്രങ്ങളിലായി ഏപ്രിൽ മൂന്ന് മുതൽ ഹയർ സെക്കൻഡറി മൂല്യനിർണയം ആരംഭിക്കും. 28587 വിദ്യാർഥികളാണ് രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.