ഓട്ടോറിക്ഷയില്‍ കൃത്രിമം: പ്രതികൾ പിടിയിൽ
text_fieldsപ്രതികൾ
വട്ടിയൂർക്കാവ്: റീടെസ്റ്റിന് മുന്നോടിയായി റിപ്പയര്‍ ചെയ്യാൻ നല്‍കിയ ഓട്ടോറിക്ഷയിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നംഗസംഘം അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ആനന്ദ്, രാജേഷ്‌കുമാര്‍, മുഹമ്മദ് സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വട്ടിയൂര്‍ക്കാവ് സ്വദേശി അജയനാണ് പരാതിക്കാരന്‍. ഇയാൾ റീടെസ്റ്റിന് സജ്ജമാക്കാൻ തന്റെ ഓട്ടോറിക്ഷ മരുതംകുഴിയില്‍ വര്‍ക്‌ഷോപ്പ് നടത്തിവരുന്ന ആനന്ദിനെ സമീപിച്ചു.
ഒരുവര്‍ഷത്തിനു മുമ്പായിരുന്നു ഇത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഓട്ടോറിക്ഷ ഉടമയെ തിരിച്ചേല്‍പ്പിച്ചില്ല. പ്രതികള്‍ ഓട്ടോറിക്ഷ പൊളിച്ചശേഷം കൃത്രിമം നടത്തുകയായിരുന്നു. ഓട്ടോറിക്ഷയുടെ എന്‍ജിന്‍ രാജേഷ് അഴിച്ചെടുത്തു.
പിന്നീട് മുഹമ്മദ് സല്‍മാന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഓട്ടോറിക്ഷയില്‍ ഘടിപ്പിച്ചു. വാഹനത്തിന്റെ ചേസിസ് നമ്പരിലും കൃത്രിമം നടത്തി. മാറ്റങ്ങള്‍ വരുത്തിയ ഓട്ടോറിക്ഷ മുഹമ്മദ് സല്‍മാന്‍ ഉപയോഗിച്ചുവരികയായിരുന്നു. പണി കഴിഞ്ഞ് വാഹനം കിട്ടാതായതോടെ പ്രതികള്‍ ഉടമയോട് ഒഴികഴിവുകള്‍ പറഞ്ഞു. ഒടുവില്‍ ഉടമ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു.


