നാട്ടുകാർ പൊലീസിനെ ഏൽപ്പിച്ച മാലിന്യ ലോറി ഉടമ കടത്തിക്കൊണ്ടുപോയി
text_fieldsകക്കൂസ് മാലിന്യവുമായി എത്തിയ ടാങ്കർ ലോറി റോഡരികിലെ മരത്തിന് മുകളിലേക്ക് മറിഞ്ഞനിലയിൽ
കല്ലമ്പലം: നാവായിക്കുളത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടാങ്കർ ലോറി മറിഞ്ഞു. നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് മടങ്ങിയശേഷം ലോറി ഉടമ ക്രെയിൻ കൊണ്ടുവന്ന് വാഹനം കടത്തിക്കൊണ്ടുപോയി.
നാവായിക്കുളത്ത് കക്കൂസ് മാലിന്യ നിക്ഷേപം പതിവായ മങ്ങാട്ടുവാതുക്കലിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ കക്കൂസ് മാലിന്യം ഒഴുക്കുന്നതിനിടെ ലോറി ചരിഞ്ഞ് സമീപത്തെ മരത്തിൽ ഇടിച്ചു നിൽന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ നാട്ടുകാരാണ് സംഭവം കണ്ടത്. നാട്ടുകാർ എത്തിയതോടെ ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ജനപ്രതിനിധികളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ, മെമ്പർമാരായ സജിന അശോകൻ, പ്രമോദ് എന്നിവരും നാട്ടുകാരും പൊലീസിൽ വിവരം അറിയിച്ചു. കല്ലമ്പലം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തതായും സ്റ്റേഷനിലേക്ക് മാറ്റാമെന്നും ഉടമക്കെതിരെ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
പൊലീസും ജനപ്രതിനിധികളും സ്ഥലത്തുനിന്ന് മടങ്ങിയ ശേഷം ഉടമയും സംഘവും ക്രെയിനുമായെത്തി ലോറി റോഡിലേക്ക് കയറ്റി കടത്തിക്കൊണ്ടുപോയി. നാട്ടുകാർ അന്വേഷിച്ചപ്പോൾ പൊലീസിൽ നിന്നാണെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതാണെന്നും പറഞ്ഞു. ജനപ്രതിനിധികൾ അന്വേഷിച്ചപ്പോഴാണ് വാഹനം കല്ലമ്പലം സ്റ്റേഷനിൽ എത്തിയിട്ടില്ലെന്നും ഉടമയാണ് കടത്തിക്കൊണ്ടു പോയതെന്നും അറിഞ്ഞത്.
കല്ലമ്പലം സ്റ്റേഷന്റെ പരിധിയിൽ വ്യാപകമായി പൊതുവിടങ്ങളിൽ കക്കൂസ് മാലിന്യ നിക്ഷേപിക്കുന്നത് പതിവാണ്. ജനപ്രതിനിധികളും നാട്ടുകാരും പൊതുപ്രവർത്തകരും പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടാകാറില്ല. പൊലീസിന്റെ ഒത്താശയോടെയാണ് നടക്കുന്നതെന്നാണ് ആക്ഷേപം.


