യുവാവിന് അയൽവാസിയുടെ മർദനം; നായയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമം
text_fieldsരഞ്ജിത്ത്
വർക്കല: യുവാവിനെ മർദ്ദിച്ച അയൽവാസി വളർത്തു നായെക്കൊണ്ടും ആക്രമിച്ചതായി പരാതി. ഇലകമൺ പഞ്ചായത്തിലെ തോണിപ്പാറയിലാണ് ക്രൂരമായ സംഭവം നടന്നത്. തോണിപ്പാറ പുത്തൻവീട്ടിൽ രഞ്ജിത്തിനെയാണ് (45) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ നാലിന് വൈകീട്ടാണ് സംഭവം. വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോവുകയായിരുന്ന രഞ്ജിത്ത് സമീപവാസിയായ സനലിന്റെ വീടിന്റെ ഭാഗത്ത് റോഡിലെ കല്ലിൽ തട്ടിവീണു. ഈ സമയം മുൻവൈരാഗ്യമുള്ള സനൽ രഞ്ജിത്തിനെ അക്രമിക്കുകയുമായിരുന്നെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
മർദ്ദിച്ച ശേഷം വീടിന്റെ അടുക്കള ഭാഗത്തേക്ക് രഞ്ജിത്തിനെ വലിച്ചിഴച്ചു കൊണ്ടുപോയി മരവടി ഉപയോഗിച്ചും മർദ്ദിച്ചു. നിലത്തുവീണപ്പോൾ അടിവയറ്റിൽ ചവിട്ടിയശേഷം മുന്തിയയിനം വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
രക്ഷപെടാൻ ശ്രമിച്ച രഞ്ജിത്തിനെ സനൽ വാൾ ഉപയോഗിച്ച വെട്ടുകയും പ്രതിരോധിച്ചപ്പോൾ വലത് കൈപ്പത്തിക്ക് പരിക്കേൽക്കുകയും ചെയ്തതുവെന്നാണ് രഞ്ജിത്തിന്റെ മൊഴി. ഒച്ചയും ബഹളവും നായയുടെ കുരയും കേട്ടെങ്കിലും രഞ്ജിത്ത് ആക്രമണത്തിനിരയാകുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
ദേഹമാസകലം രക്തംപുരണ്ട രഞ്ജിത്തിനെ ഗേറ്റിന് പുറത്തേക്ക് തള്ളിയപ്പോഴാണ് നാട്ടുകാർ സംഭവം അറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. സനലിനെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്ത് ആണെന്ന തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ സനൽ പ്രതിയാണത്രെ. സനലിന്റെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്.
പിന്നീട് രാത്രിയോടെ ഭാര്യയെയും കൂട്ടി അയിരൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ സനൽ തന്നെ രഞ്ജിത്ത് മർദ്ദിച്ചതായി പരാതി നൽകി മടങ്ങുകയും ശേഷം ഒളിവിൽ പോവുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് മർദ്ദനത്തിൽ ശരിരമാസകലം പരിക്കേറ്റ രഞ്ജിത്ത് ചികിത്സയിൽ ആണെന്ന വിവരം മനസിലാക്കുന്നത്. രഞ്ജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.