കെ.എസ്.ആര്‍.ടി.സി ബസുകള്‍ കട്ടപ്പുറത്ത്; വെള്ളറടയിൽ യാത്രാക്ലേശം രൂക്ഷം
text_fieldsവെള്ളറട: കെ.എസ്.ആര്‍.ടി.സി വെള്ളറട ഡിപ്പോയില്‍ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം കൂടിയതോടെ മേഖലയിൽ യാത്രാക്ലേശം രൂക്ഷം. 55 ഷെഡ്യൂളുകളുണ്ടായിരുന്നിടത്ത് 45ല്‍ താഴെ മാത്രമാണ് നടക്കുന്നത്. പുതിയ ബസുകളുള്‍പ്പെടെ കട്ടപ്പുറത്തായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. മലയോരമേഖലയിലെ ഡിപ്പോ കോർപറേഷന് കാര്യമായ ലാഭമുണ്ടാക്കി നൽകുന്നുണ്ട്. നിസ്സാര തകരാറുകളുള്ള ബസുകളുൾപ്പെടെ അറ്റകുറ്റപ്പണികൾ ചെയ്യാതെ ഒതുക്കിയിട്ടിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച സർവിസുകളെല്ലാം നിലച്ചു. ഏത് സര്‍വിസ് എപ്പോൾ നിലക്കുമെന്ന കാര്യത്തിൽ ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ്. അശാസ്ത്രീയ ഷെഡ്യൂള്‍ പരിഷ്‌കാരമാണ് ഡിപ്പോയെ ഈ നിലയിലെത്തിച്ചതെന്ന് ആരോപണമുണ്ട്. തിരുവനന്തപുരത്തേക്ക് പോയിരുന്ന പാട്ടംതലയ്ക്കല്‍, മുട്ടച്ചല്‍, ചെമ്മണ്ണ് വിള, മൈലച്ചല്‍, കാസാറോഡ് സര്‍വിസുകളെല്ലാം നിലച്ചു. വെള്ളറടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഫാസ്റ്റ് സര്‍വിസ് മാത്രമാണ് നിലനിര്‍ത്തിയത്. ഈരാറ്റുപേട്ട സൂപ്പര്‍ഫാസ്റ്റ് ബസും നിലനിര്‍ത്തിയിട്ടുണ്ട്.
വെള്ളറട പനച്ചമൂട് ലഴി മാര്‍ത്താണ്ഡത്തേക്ക് പൊയിരുന്ന ഓര്‍ഡിനറി ബസ് ഇപ്പോള്‍ കാണാനില്ല. വെള്ളറട ഡിപ്പോക്ക് രാജധാനി ബസ് അനുവദിച്ചപ്പോള്‍ ആരംഭിച്ച ബൈപ്പാസ്-വിഴിഞ്ഞം-തിരുവനന്തപുരം സർവിസും നിലച്ചു. മികച്ച കലക്ഷന്‍ ലഭിച്ചിരുന്ന സര്‍വിസുകളാണ് നിര്‍ത്തിവെച്ചതിൽ അധികവും. കൂലിപ്പണിക്കും മറ്റും പോകാന്‍ രാവിലെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ. ബസുണ്ടോ എന്ന് വിളിച്ച് അന്വേഷിക്കാമെന്ന് കരുതിയാല്‍ ഡിപ്പോയിലെ ടെലഫോൺ പ്രവർത്തനക്ഷമമല്ല.


