കാടിറങ്ങി; കടത്തുകയറി അമ്പൂരിയിലെ കുട്ടികൾ
text_fieldsഅനശ്വരയും അഭിഷേകും
വെള്ളറട: കാടിറങ്ങിയും കടത്ത് കടന്നും സ്കൂളിലെത്താനുള്ള ആവേശത്തിലാണ് അമ്പൂരിയിലെ ആദിവാസി സെറ്റിൽമെന്റുകളിൽനിന്നുള്ള കുട്ടികൾ. വനാതിർത്തിയിലുള്ള കാരിക്കുഴി തടത്തരികത്തു വീട്ടിൽ അരുൺ കാണിയുടെയും സുമ കാണിക്കാരിയുടെയും മക്കളായ 13കാരി അനശ്വരയും ഏഴുവയസ്സുകാരൻ അഭിഷേകും മറ്റന്നാൾ അമ്പൂരി ഹയർ സെക്കൻഡറി സ്കൂളിലെത്താൻ കാത്തിരിക്കുകയാണ്.
അനശ്വര എട്ടിലേക്കും അഭിഷേക് മൂന്നിലേക്കുമാണ് കടക്കുന്നത്. നെയ്യാർ റിസർവോയറിലൂടെ പത്തു മിനിറ്റ് വള്ളത്തിലിരിക്കണം, പിന്നെ ഒരു കിലോമീറ്റർ നടത്തം. ഇങ്ങനെ കടത്തുകടക്കാൻ നാൽപതിലധികം കുട്ടികളുണ്ട്.
നേരത്തേ, ഉൾവനത്തിൽ അമ്പൂരി കുന്നത്തുമല ആദിവാസി കോളനിയിൽ കുറച്ചു കുട്ടികൾ പഠിച്ചിരുന്നു. അവരും ഇപ്പോൾ അമ്പൂരി ഹയർ സെക്കൻഡറി സ്കൂളിലാണ്. അവർക്ക് സ്കൂളിലെത്താൻ പഞ്ചായത്ത് വക ബസുണ്ട്. ഏഴു കിലോമീറ്റർ ബസിൽ യാത്ര ചെയ്താൽ സ്കൂളിലെത്താം. നേരത്തേ ഏകാധ്യാപിക വിദ്യാലയത്തിലെ ഉഷ ടീച്ചർ പുഴ കടന്ന് കാടും മലയും കയറി വന്നിരുന്നു.
എന്നാൽ 2022 ജൂണിൽ ഉഷ ടീച്ചറെ സ്വീപ്പർ തസ്തികയിൽ വെഞ്ഞാറമൂട്ടിലേക്ക് മാറ്റി. പ്രദേശത്തെ വെള്ളറട ഗവ. യു.പി സ്കൂൾ, വി.പി.എം.എച്ച്.എസ്.എസ് വെള്ളറട, ഉണ്ടംകോട് എച്ച്.എസ്.എസ്, ആനാവൂർ എച്ച്.എസ്.എസ്, ഒറ്റശേഖരമംഗലം എച്ച്.എസ്.എസ് എന്നിങ്ങനെ പ്രദേശത്തെ പ്രധാന സ്കൂളുകളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയായി.