നീറമണ്‍കടവ് പാലത്തിന് കിഫ്ബി അംഗീകാരം; എട്ട് കോടി രൂപ അനുവദിച്ചു
text_fieldsനീറമണ്‍കടവ് പാലം നിർമിക്കുന്ന കടവ്
വെഞ്ഞാറമൂട്: പുല്ലമ്പാറ സ്വദേശികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന നീറമണ്കടവില് പാലം എന്ന ആവശ്യം യാഥാര്‍ത്ഥ്യത്തിലേക്ക്. കിഫ്ബി പദ്ധതിക്കായി എട്ടുകോടി രൂപ അംഗീകാരം നൽകിയതോടെയാണ് പാലം യാഥാര്‍ത്ഥ്യമാകുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പുല്ലമ്പാറ പഞ്ചായത്തിലെ മുത്തിപ്പാറ ഏറത്തുവയല്‍ ഭാഗത്താണ് നീറമണ്‍കടവ്.
വര്‍ഷങ്ങളായി ഈ ഭാഗത്ത് കടത്തു സേവനമാണ് ഉണ്ടായിരുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ കല്ലറയും പുല്ലമ്പാറയും വാമനപുരം അടുത്തടുത്ത ഗ്രാമങ്ങളായി മാറും. 23 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട കല്ലറയിലേക്ക് 10 കിലോമീറ്റര്‍ കൊണ്ട് എത്താന്‍ കഴിയും. നവകേരള സദസിന്റെ ഭാഗമായി ഒരു മണ്ഡലത്തില്‍ ഒരു പദ്ധതി തിരഞ്ഞെടുക്കാനുള്ള അവകാശം എം.എല്‍.എമാര്‍ക്ക് നൽകിയിരുന്നു. ഏഴ് കോടി രൂപയുടെ പദ്ധതികളാണ് തിരഞ്ഞെടുക്കേണ്ടത്. വാമനപുരം എം.എല്‍.എ. ഡി.കെ. മുരളി തിരഞ്ഞെടുത്തത് നീറമണ്കടവില് പാലം പദ്ധതിയായിരുന്നു.
ആവശ്യത്തിന്റെ ഗൗരവം പരിഗണിച്ചും ഏഴ് കോടി രൂപ അപര്യാപ്തമെന്നും കണ്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ എട്ടുകോടിയായി പദ്ധതിത്തുക ഉയര്‍ത്തുകയും തുക അനുവദിക്കുകയുമായിരുന്നു. ആവശ്യമെങ്കില്‍ സമീപത്തെ സ്വകാര്യ വ്യക്തികള്‍ ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധരായിട്ടുണ്ട്. അതിന്റെയും റവന്യു നടപടികള്‍ പുരോഗമിക്കുകയാണ്. 75 മീറ്റര്‍ നീളവും 7.95 മീറ്റര്‍ വീതിയുമുള്ള പാലമാണ് നിർമിക്കുന്നത്.