കോർപറേഷനിൽ വിജിലൻസ് മിന്നൽ പരിശോധന; കമ്പ്യൂട്ടർ, ലാപ്ടോപ്പ് വാങ്ങിയതിൽ ക്രമക്കേട്
text_fieldsതിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ലാപ്ടോപ്പും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്ന പദ്ധതിയിൽ വ്യാപക അഴിമതി കണ്ടെത്തി വിജിലൻസ്. തിരുവനന്തപുരം കോർപറേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ സ്കൂളുകളിൽ ലാപ് ടോപ്പും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്നതിനായി വികസന ഫണ്ടിൽ നിന്ന് 1,35,52,560 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. മിന്നൽ പരിശോധനയിൽ ടെണ്ടർ നടപടിക്രമങ്ങൾ പൂർണമായി പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി.
ലാപ് ടോപ്പ്, ഡെസ്ക് ടോപ്പ് എന്നിവയുടെ സ്പെസിഫിക്കേഷനുകൾ, വാറണ്ടി എന്നിവയും, ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ക്വാളിറ്റി ചെക്ക് ചെയ്തതിന്റെ വിവരങ്ങളും, ലാപ് ടോപ്പ്, ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ എന്നിവ സ്കൂളുകളിൽ വിതരണം ചെയ്തതിന്റെ ഡെലിവറി ചെല്ലാനും, ക്വട്ടേഷൻ അംഗീകരിച്ച സ്ഥാപനങ്ങളുടെ ജി.എസ്.ടി രജിസ്ട്രേഷൻ സംബന്ധിച്ച രേഖകളും ഫയലിൽ സൂക്ഷിച്ചിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി.
സർക്കാർ സ്കൂളുകൾക്ക് ലാപ്ടോപ്പ് നൽകണമെന്ന നിർദ്ദേശത്തിന് വിരുദ്ധമായി ഡെസ്ക് ടോപ്പ് നൽകിയിരിക്കുന്നതായും കണ്ടെത്തി. പദ്ധതിനിർവഹണത്തിന് ടെക്നിക്കൽ കമിറ്റി, പർച്ചേസ് കമിറ്റി എന്നിവ രൂപീകരിച്ചിട്ടില്ലെന്നും, ടെണ്ടർ പ്രകാരമുള്ള അവശ്യമായ സ്പെസിഫിക്കേഷനുകൾ, വാറണ്ടി എന്നിവ ഉറപ്പുവരുത്തിയിട്ടില്ലെന്നും, ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായുള്ള സാങ്കേതിക സമതിയുടെ അംഗികാരം പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. പദ്ധതിപ്രകാരം യു.പി.എസുകൾ വിതരണം ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് എഗ്രിമെന്റ് നടന്ന സമയത്ത് ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാതിരുന്നിട്ടും 92,973 രൂപ ജി.എസ്.ടി നൽകിയതുവഴി നഗരസഭക്ക് ഈ തുകയും നഷ്ടം സംഭവിച്ചതായും പരാതി ഉയർന്നിരുന്നു.