വിഴിഞ്ഞത്ത് ആശങ്കയൊഴിഞ്ഞു; പറന്നത് ഡ്രോണല്ല, ചെറുവിമാനം
text_fieldsവിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന് മുകളിൽ കൂടി പറന്നത് അജ്ഞാത ഡ്രോണല്ല, ചെറുവിമാനം. അജ്ഞാത ഡ്രോൺ പറന്നെന്ന അഭ്യൂഹങ്ങൾക്കും ആശങ്കക്കും അവസാനമായി. വൻകിട വിദേശചരക്കു കപ്പൽ അടുത്തിട്ടും ആധുനീക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാറിന് കഴിയാത്തതിന്റെ ഫലം ഒരു ദിവസം രാത്രിയിൽ അധികൃതർ അനുഭവിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ലൈറ്റുകൾ മിന്നിയുള്ള ചെറുവിമാനം തുറമുഖത്തിന് മുകളിൽ കൂടി കടന്നുപോയത്. ഇന്ത്യാ-പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്തുള്ള ജാഗ്രത നിർദേശമുള്ളതിനാൽ സുരക്ഷാ സംവിധാനവും നിരീക്ഷണവും കർശനമാക്കായിരുന്നു.
ഇതിനിടയിലാണ് ഡ്രോൺ പറന്നതായുള്ള സംശയമുണ്ടായത്. സുരക്ഷാ ജീവനക്കാരുടെ സന്ദേശമെത്തിയതോടെ തുറമുഖ അധികൃതരും ജാഗ്രതയിലായി. സുരക്ഷക്കായി തുറമുഖത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ഹൈ പവർ കാമറയിൽ പതിഞ്ഞ ചിത്രത്തിൽ വിമാനമാണെന്ന് കണ്ടെത്തിയെങ്കിലും ഉറപ്പിക്കാനായില്ല. ഒടുവിൽ ബന്ധപ്പെട്ട ഏജൻസികളുടെ സഹായ ത്തോടെ പറന്നത് വിമാനമാണെന്ന് അധികൃതർ ഉറപ്പുവരുത്തുകയായിരുന്നു. കൂടുതൽ വ്യക്തതവരുത്താൻ വിഴിഞ്ഞം പൊലീസിനെയും കാര്യം അറിയിച്ചു.
സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തുറമുഖത്ത് എത്തി നടത്തിയ പരിശോധനയിലും പറന്നത് വിമാനമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ തുറമുഖ മേഖലയിൽ കഴിയുന്നത്ര സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമവും ബന്ധപെട്ടവർ ആരംഭിച്ചു. മേഖലയിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ പറത്താൻ പടില്ലെന്ന് സർക്കാർ നിർദേശമുണ്ട്. ഇത് കൃത്യമായി പാലിക്കാൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ കർശന നിർദേശം നൽകാനും തീരുമാനമായി.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും വിഴിഞ്ഞത്തെ സുരക്ഷ അധികൃതർ പിൻവലിച്ചില്ല. കരയിൽ പൊലീസിന്റെ പിക്കറ്റ് പോസ്റ്റുകളും കടലിൽതീര സംരക്ഷണ സേനയുടെയും തീരദേശ പൊലീസിന്റെയും മറൈൻ എൻഫോഴ് മെൻറിന്റെയും പട്രോളിങ്ങും നിരീക്ഷണവും ശക്തമായി തുടരുന്നുണ്ട്. പട്രോളിങ്ങിന് കൂടുതൽ ബോട്ടുകൾ എത്തിക്കാനുള്ള ശ്രമം തീരദേശ പൊലീസ് ആരംഭിച്ചതായും അറിയുന്നു.