വിഴിഞ്ഞത്തും പൂവാറിലും കല്ലുമുക്കിലും കണ്ടെയ്നറുകളും പോളി എത്തിലിനും
text_fieldsവിഴിഞ്ഞം: തകർന്ന കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ ഒഴുകി വിഴിഞ്ഞത്തും സമീപപ്രദേശങ്ങളിലും അടിഞ്ഞു. കപ്പൽ അപകടം നടന്ന് അഞ്ചാം നാൾ വിഴിഞ്ഞത്തും പൂവാറിലും കല്ലുമുക്കിലുമാണ് കണ്ടെയ്നറുകൾ ഒഴുകിയെത്തിയത്. തകർന്ന കണ്ടെയ്നറുകളിൽ നിന്ന് പുറത്തായത് പ്ലാസ്റ്റിക് നിർമ്മാണത്തിനാവശ്യമായ പോളിഎത്തിലിൻ നിറച്ച നൂറ് കണക്കിന് ചാക്കുകെട്ടുകൾ. ശക്തമായ തിരയടിയിൽ ചാക്കുകെട്ടുകൾ പൊട്ടിത്തകർന്ന് തീരത്തെയും മലിനമാക്കി. ഇവ സന്നദ്ധപ്രവർത്തകരെകൊണ്ട് നീക്കം ചെയ്യിക്കാനുള്ള ശ്രമം പാളി. പോളി എത്തിലിൻ ചിപ്സു കൾ കൊണ്ട് മണൽപ്പരപ്പുകൾ നിറഞ്ഞത് പാരിസ്ഥിതിക പ്രശ്നത്തിന് വഴിതെളിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ബുധൻ രാവിലെ ആറോടെയാണ് വിഴിഞ്ഞം മാരിടൈം ബോർഡിന്റെ തുറമുഖ മൗത്തിൽ ഒരു കണ്ടെയ്നർ എത്തിയത്. കുറച്ചു ഭാഗം മാത്രം പുറത്തുകാണാവുന്ന നിലയിൽ ഒഴുകിനടന്ന കണ്ടെയ്നറിനെ എം. എസ്.സിയുടെ കപ്പൽ അധികൃതർ നിയോഗിച്ച സ്വകാര്യ ഏജൻസിയിലെ ആൾക്കാർ ബന്ധിക്കാൻ ശ്രമം നടത്തി. അദാനിയുടെ ഡോൾഫിൻ എന്ന ടഗിന്റെ സഹായത്തോടെ കരയിൽ വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ തുറമുഖത്തിലെ പുലിമുട്ടിൽ ഇടിച്ച കണ്ടെയ്നർ തകർന്ന് തരിപ്പണമായി. ഇതോടെ പോളി എത്തിലിൻ നിറച്ച ചാക്കുകെട്ടുകൾ കൊണ്ട് കടൽ നിറഞ്ഞു.
മത്സ്യത്തൊഴിലാളികൾ അടുത്ത് പോകാതിരിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ സമയംപുവാർ പൊഴിക്കരയിലും കരിംകുളം കല്ലു മുക്കിലുമായി രണ്ട് കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. പൂവാറിൽ അടിഞ്ഞത് തകർന്ന നിലയിലായിരുന്നു. ഇതിൽ നിന്ന് ഒഴുകി നടന്ന അഞ്ഞൂറോളം പോളി എത്തിലിൻ ചാക്കുകൾ കരയിൽ കയറ്റി കൂട്ടിയിട്ടു. തകരാതെ കല്ലുമുക്കിൽ അടിഞ്ഞ കണ്ടെയ്നറിന് സമീപം ആൾക്കാർ അടുക്കാതിരിക്കാൻ പോലീസ് കർശന മുന്നറിയിപ്പ് നൽകി. ഉള്ളിൽ എന്ത് വസ്തുവെന്നറിയുന്നതുവരെ കണ്ടെയ്നറിൽ തൊടാൻ പോലീസിനുമായില്ല.
ഇന്നലെ പുലർച്ചെ മുതലാണ് അടിമലത്തുറയിലും പുല്ലുവിളയിലും ചാക്കുകെട്ടുകൾ ഒഴുകിയെത്തിയത്. ആദ്യം തീരത്തടിഞ്ഞവയെ നാട്ടുകാർ കരയിൽ കയറ്റി കൂട്ടിയിട്ടു. ഇതോടൊപ്പം മണൽപ്പരപ്പിൽ രാസവസ്തുക്കൾ അടിഞ്ഞ് കൂടിയതും ആശങ്കക്കിടവരുത്തി. ശക്തമായ കടൽക്ഷോഭമുള്ളതിനാൽ കണ്ടെയ്നറുകൾ കടലിലൂടെ ഒഴുകി കൊളംബോ വരെ പോകാമെന്നാണ് അധികൃതരുടെവിലയിരുത്തൽ. ശക്തമായ കടൽക്ഷോഭത്തിലും തിരയടിയിലുമാണ് ഭൂരിഭാഗം കണ്ടെയ്നറുകളും തകർന്നത്. എന്നാൽ വിഴിഞ്ഞത്തേക്ക് വരുന്നവയെ കാത്തിരിക്കുന്നത് കോവളത്തെയും ആഴിമലയിലെയും കാഠിന്യമേറിയ പാറക്കൂട്ടങ്ങളും വിഴിഞ്ഞത്തെ രണ്ട് തുറമുഖങ്ങളുടെ കൂറ്റൻ പുലിമുട്ടുകളുമാണ്.
പുതിയതായി പ്രവർത്തനമാരംഭിച്ച അന്താരാഷ്ട്ര തുറമുഖത്തിന് കടലിനുള്ളിലേക്ക് മൂന്ന് കിലോമീറ്റർ വളഞ്ഞ് നിൽക്കുന്ന പുലിമുട്ടാണ്. വിഴിഞ്ഞം വഴി കിഴക്കോട്ട് ഒഴുകിപോകുന്ന കണ്ടെയ്നറുകൾ പുലിമുട്ടുകളിലും പറക്കൂട്ടങ്ങളിലും ഇടിച്ച് തകരാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അപകടകരമായ കെമിക്കൽ അടങ്ങിയ കണ്ടെയ്നറുകളാണ് ഇവിടെ തകരുന്നതെങ്കിൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും വിലയിരുത്ത പ്പെടുന്നു. തീരദേശ പൊലീസിന്റെയും മറൈൻ എൻ ഫോഴ്സ്മെൻറിന്റെയും പട്രോൾ ബോട്ടുകളും നിരീക്ഷണം തുടരുന്നുണ്ട്.