കരയിലടിഞ്ഞ ചാക്കുകെട്ടുകളും കണ്ടെയ്നറുകളും മാറ്റാൻ ആളില്ല
text_fieldsവിഴിഞ്ഞം തീരത്ത് അടിഞ്ഞ ചാക്കുകെട്ടുകൾ
വിഴിഞ്ഞം: കപ്പലപകടത്തെതുടർന്ന് കരയിലടിഞ്ഞ ചാക്കുകെട്ടുകളും കണ്ടെയ്നറുകളെയും മാറ്റാൻ ആളില്ല. ആദ്യദിവസങ്ങളിലുണ്ടായ ആവേശം കെട്ടടങ്ങിയ മട്ടായി. കരിംകുളം കല്ലുമുക്കിൽ കയർകൊണ്ട് ബന്ധിച്ച് നിർത്തിയിരിക്കുന്ന പൊട്ടാത്ത കണ്ടെയ്നർ തിരയടി ശക്തമായാൽ കയർപൊട്ടി കടലിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. കോവളം മുതൽ പൂവാർ വരെയുള്ള തീരങ്ങളിലായി പ്ലാസ്റ്റിക് നിർമാണത്തിനാവശ്യമായ വസ്തുക്കൾ നിറച്ച ആയിരത്തോളം ചാക്കുകളാണ് വിവിധ സ്ഥലങ്ങളിൽ അടുക്കിവെച്ചിട്ടുള്ളത്.
കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്കാണ് ഇവ നീക്കം ചെയ്യുന്നതിനുള്ള അധികാരം. കണ്ടെയ്നറുകളും ചാക്കുകെട്ടുകളും തീരത്തടിഞ്ഞ ദിവസം പാഞ്ഞെത്തി നടപടികൾ സ്വീകരിച്ച് മടങ്ങിയവരെ പിന്നെ കണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൂവാർ പൊഴിക്കരയിൽ എത്തിയ കണ്ടെയ്നറിൽ നിന്ന് അഞ്ഞൂറോളം ചാക്കുകെട്ടുകളാണ് കടലിൽ ഒഴുകിയത്. സന്നദ്ധപ്രവർത്തകരും പൊലീസും ചേർന്ന് കരയിൽ കയറ്റി അടുക്കിവെച്ചെങ്കിലും എടുത്ത് മാറ്റൽ മാത്രം നടന്നില്ല. കല്ലുമുക്കിൽ അടിഞ്ഞത് പൊട്ടാത്ത കണ്ടെയ്നർ ആയിരുന്നു. മുന്നറിയി പ്പുണ്ടായിരുന്നതിനാൽ നാട്ടുകാർ അടുത്തില്ല.
പൊലീസിന്റെ സഹായത്തോടെ ഏജൻസി ജീവനക്കാർ എത്തി കയറിൽ ബന്ധിച്ചുനിർത്തി. കസ്റ്റംസ് അധികൃതരുടെ ലിസ്റ്റിൽ അപകടകരമല്ലെന്ന് കണ്ടതോടെ കാര്യങ്ങൾ വീണ്ടും മന്ദഗതിയിലായി. കടൽക്കരയിൽ അനാഥമായിക്കിടക്കുന്ന കണ്ടെയ്നർ കള്ളൻമാർ തകർക്കാതിരിക്കാൻ പൂവാർ തീരദേശ പോലീസും കാഞ്ഞിരംകുളം പോലീസും പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. ഉടൻ മാറ്റുമെന്ന മറുപടി മാത്രമാണ് നിലവിൽ ഏജൻസി അധികൃതർ നൽകിയതെന്ന് പോലീസ് പറയുന്നു.
കോവളം ബീച്ച്, അടിമലത്തുറ, പുല്ലുവിള എന്നിവിടങ്ങളിലും അടിഞ്ഞ നൂറുകണക്കിന് ചാക്കുകെട്ടുകൾ അനാഥമായി കിടക്കുകയാണ്. കാക്കയും തെരുവ്നായ്ക്കളും ചാക്കുകൾ കടിച്ചുകീറാൻ തുടങ്ങിയതായും നാട്ടുകാർ പറയുന്നു. ഇവ വീണ്ടും കടലിൽ കലർന്നാൽ പാരിസ്ഥിതിക പ്രശ്നമുണ്ടാകുമെന്നും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസവും തീരത്ത് ചാക്കുകെട്ടുകൾ അടിഞ്ഞ് കയറിയിരുന്നു.