പെരിക്കല്ലൂരിൽ കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ
text_fieldsപുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരിലെ നിരവധി കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. പെരിക്കല്ലൂർ 33 കവല, 80 കവല പ്രദേശവാസികൾക്കാണ് ഇവർ താമസിക്കുന്ന ഭൂമി തങ്ങളടേതാണെന്ന കാണിച്ച് മൈസൂരു സ്വദേശിനി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ, വർഷങ്ങളായി താമസിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് നേരെയുളള കടന്നുകയറ്റം പ്രതിരോധിക്കുമെന്ന നിലപാടിലാണ് നാട്ടുകാർ.
കേരള-കർണാടക അതിർത്തി ഗ്രാമമായ പെരിക്കല്ലൂരിലെ 33 കവല, 80 കവല പ്രദേശവാസികൾ താമസിച്ചുവരുന്ന ഭൂമിയിൽ ഉടമസ്ഥാവകാശമുന്നയിച്ച് മൈസൂരു സ്വദേശിനി എം.എസ്. പൂർണിമയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനകം 150ഓളം പേർ നോട്ടീസ് കൈപറ്റിയിട്ടുണ്ട്. തലമുറകളായി കൈവശംവെച്ചുവരുന്ന, സർക്കാർ പട്ടയമനുവദിച്ച ഭൂമിയാണിത്. നിലവിൽ 170 പേർക്കാണ് വക്കീൽ നോട്ടീസ് ലഭിച്ചത്.
ഭൂമി തങ്ങൾക്ക് കൈമാറുകയോ ഭൂമിയുടെ നിലവിലെ മതിപ്പുവില നൽകുകയോ ചെയ്യണമെന്നാണ് നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ളത്. പൂർണിമയുടെ മുത്തച്ഛനായ സിദ്ധയ്യക്ക് വൈത്തിരി സബ് രജിസ്ട്രാർ ഓഫിസിലെ 2870/1959 നമ്പർ ആധാരപ്രകാരം പുൽപള്ളി വില്ലേജിലെ ബ്ലോക്ക് ഒന്ന്, റീ സർവേ നമ്പർ 87, 88, 89, 90, 91, 92, 93, 94, 95, 96 നമ്പറുകളിലായി (പഴയ സർവേ നമ്പർ 52/1എlഎ4എ) 82 ഏക്കർ ഭൂമി ജന്മാവകാശമായി കൈവശത്തിലുണ്ടായിരുന്നുവെന്നും ഇതിൽപെട്ട ഭൂമിയിലാണ് നിലവിൽ പ്രദേശവാസികൾ താമസിക്കുന്നതെന്നുമാണ് പൂർണിമയുടെ അവകാശവാദം. ഈ ഭൂമിക്ക് 1972 വരെ ഭൂനികുതി ഒടുക്കിയിരുന്നതായും ഇവർ പറയുന്നു.
1972 ഡിസംബർ 16ന് സിദ്ധയ്യ മരിച്ചതോടെ ഈ ഭൂമിയുടെ അവകാശികൾ പൂർണിമയും സഹോദരങ്ങളുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിനാൽ ഈ തർക്ക ഭൂമിയുടെ നികുതി സ്വീകരിക്കരുതെന്നും മറ്റു സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പൂർണിമ ജില്ല കലക്ടർ, സുൽത്താൻ ബത്തേരി തഹസിൽദാർ, പുൽപള്ളി വില്ലേജ് ഓഫിസർ തുടങ്ങിയവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
തർക്കഭൂമിയിൽ ഉൾപ്പെടാത്തവർക്കും വക്കീൽ നോട്ടീസ്
മൈസൂരു സ്വദേശിനിയായ പൂർണിമ അവകാശവാദമുന്നയിച്ച തർക്കഭൂമിയിൽ ഉൾപ്പെടാത്ത 33 കവലയിലെ നിവാസികൾക്കും വക്കീൽ നോട്ടീസ് ലഭിച്ചു. 1954ൽ കുപ്പത്തോട് ചെറിയ കുഞ്ഞിരാമൻ നായരിൽനിന്ന് പുന്നക്കാട് ഗീവർഗീസ് വാങ്ങിയതും പിന്നീട് പലർക്കായി കൈമാറിയതുമായ ഭൂമികൾക്കും വക്കീൽ നോട്ടീസ് വന്നിട്ടുണ്ട്. പഴയ സർവേ നമ്പറിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ പിഴവുപറ്റി നോട്ടീസ് വന്നതാണോ എന്ന സംശയത്തിലാണ് പ്രദേശത്തുകാർ.
അതേസമയം, 80 കവല പ്രദേശവാസികൾക്കെല്ലാം 1970-75 കാലഘട്ടങ്ങളിൽ ബത്തേരി ലാൻഡ് ട്രൈബ്യൂണലിൽനിന്ന് പട്ടയം അനുവദിച്ചതാണെന്നാണ് നിലവിലെ ഭൂവുടമകൾ പറയുന്നത്. വിഷയത്തെ നിയമപരമായി നേരിടാനാണ് നാട്ടുകാരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.
കുടിയിറക്ക് അനുവദിക്കില്ല -സി.പി.ഐ
പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ പ്രദേശത്തെ കുടിയിറക്ക് അനുവദിക്കില്ലെന്ന് മുളളൻകൊല്ലി ലോക്കൽ കമ്മിറ്റി. 82 ഏക്കറോളം വരുന്ന സ്ഥലത്ത് ഉടമസ്ഥാവകാശം ഉന്നയിച്ച് പതിറ്റാണ്ടുകളായി ഇവിടെ താമസിച്ച് വരുന്ന കുടുംബങ്ങൾക്കാണ് കർണാടക സ്വദേശിനി വക്കീൽ നോട്ടീസ് അയച്ചത്. 1970 ജനുവരി ഒന്നിന് അച്ചുത മേനോൻ സർക്കാർ കേരള നിയമസഭയിൽ പാസാക്കിയ ഭൂപരിഷ്കരണ നിയമപ്രകാരം ഈ പ്രദേശത്തെ കൃഷിഭൂമിക്ക് പട്ടയം ലഭിച്ചിട്ടുള്ളതാണ്.
എന്നാൽ, തങ്ങളറിയാതെയാണ് കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തിട്ടുള്ളതെന്ന് അന്നൊന്നും ഉന്നയിക്കാതിരുന്ന അവകാശവാദം നിയമപ്രകാരം ഇപ്പോൾ നിലനിൽക്കുന്നതല്ല. കുടിയൊഴിപ്പിക്കുന്നതിനുള്ള എല്ലാ നീക്കവും ജനങ്ങൾക്കൊപ്പം നിന്ന് തടയാനും വേണ്ടിവന്നാൽ കേസിൽ കക്ഷി ചേരുവാനും യോഗം തീരുമാനിച്ചു. പി.പി. പീറ്റർ അധ്യക്ഷതവഹിച്ചു. ജില്ല എക്സികുട്ടിവ് അംഗം ടി.ജെ. ചാക്കോച്ചൻ, മണ്ഡലം സെക്രട്ടറി ടി.സി. ഗോപാലൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി വി.എൻ. ബിജു, ഇ.ആർ. സോമൻ, മനു എന്നിവർ സംസാരിച്ചു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണം -ബി.ജെ.പി
പുൽപള്ളി: വർഷങ്ങളായി നികുതി അടച്ചു കൈവശം വെച്ച് വരുന്ന ഭൂമിയിൽ നിന്നും ഇറങ്ങണമെന്ന് വക്കീൽ നോട്ടീസ് കിട്ടിയ സാധാരണ കർഷക ജനതയുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബി.ജെ.പി പുൽപള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മനു പ്രസാദ് അധ്യക്ഷതവഹിച്ചു. ഐക്കരശേരി ഗോപാലകൃഷ്ണൻ, കെ.എസ് അനിൽ, രാജൻ പാറക്കൽ, ജോബിഷ് മാവാടിയിൽ എന്നിവർ സംസാരിച്ചു.
സർക്കാർ ഇടപെടണം -കർഷക രക്ഷാസമിതി
പുൽപ്പള്ളി: പെരിക്കല്ലൂരില്‍ കുടിയിറക്കുന്ന ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കര്‍ഷക രക്ഷാ സമിതി ആവശ്യപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങള്‍ തലമുറകളായി കൈവശംവെച്ചുവരുന്നതും നിയമാനുസൃതം നികുതിയടച്ചുവരുന്നതുമായ ഭൂമിയിലാണ് കര്‍ണാടക സ്വദേശിനി ഉടമസ്ഥാവകാശമുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.
കുടിയൊഴിയാന്‍ വക്കീല്‍ നോട്ടീസയച്ച് ഭീഷണിപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാവില്ല. പ്രദേശവാസികള്ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കും. ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസ്, സി.ഡി. ബാബു, ടി.എം. ജോര്‍ജ്, ടി.ജെ. മാത്യു, പി.എ. ഡീവന്‍സ്, കെ.പി. ശശീന്ദ്രന്, ബിജുമോന്, ലിസി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
സർക്കാറിന് നിവേദനവുമായി സ്വതന്ത്ര കർഷക സംഘം
പുൽപള്ളി: കുടിയിറക്ക് ഭീഷണി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ല ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. തലമുറകളായി കൈവശം വെച്ചു വരുന്നതും സംസ്ഥാന സർക്കാറിൽനിന്ന് പട്ടയം ലഭിച്ച് ഉപയോഗിച്ചു വരുന്നതുമായ ഭൂമിക്കാണ് കർണാടക സ്വദേശിനി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു കുടിയിറക്കിനൊരുങ്ങുന്നത്. പട്ടയം ലഭിച്ച ഭൂമി നികുതി അടച്ച് കൈവശം വെച്ച് ഉപയോഗിക്കുനന്നവർക്ക് സംരക്ഷണം നൽകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.