അർബുദ ബാധിതന് ചികിത്സ നൽകിയില്ല; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsകൽപറ്റ: അർബുദം ബാധിച്ച് വ്രണംവന്ന ആദിവാസി വയോധികന് മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫിസറും ജില്ല സാമൂഹികനീതി ഓഫിസറും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മാനന്തവാടിയിലാണ് സംഭവം. അർബുദം ബാധിച്ച് മുഖത്ത് പുഴുവരിച്ച നിലയിലാണ് തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ 66കാരനായ ആദിവാസി വയോധികനെ സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്.
മാനന്തവാടി മെഡിക്കൽ കോളജ്, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂർനാട് കാൻസർ സെന്റർ എന്നിവിടങ്ങളിൽ രോഗിയെ എത്തിച്ചെങ്കിലും അധികൃതർ കൈയൊഴിയുകയായിരുന്നു. ഒടുവിൽ നാട്ടുകാരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ചികിത്സ ലഭ്യമാക്കി. അടുത്ത ബന്ധുക്കളില്ലാത്ത വയോധികനെ സഹായിക്കാൻ പട്ടികവർഗ വകുപ്പും തയാറായില്ലെന്ന് പരാതിയുണ്ട്. ജൂൺ എട്ടിനാണ് സംഭവമുണ്ടായത്. സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കുമെന്ന് കമീഷൻ അറിയിച്ചു.


