എന്നു തീരും ഈ ദുരിതം; കൽപറ്റ നഗരത്തിലെ ഡ്രെയിനേജ് നിർമാണം ഇഴഞ്ഞു നീങ്ങുന്നു
text_fieldsകൽപറ്റ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഡ്രെയിനേജ് നിർമാണം
കൽപറ്റ: ജില്ല ആസ്ഥാനത്തെ ഡ്രെയിനേജ് നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മാസങ്ങളായി നടക്കുന്ന പ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല. ദേശീയപാതയിൽ കൽപറ്റ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് മുതൽ ആനപ്പാലംവരെയുള്ള ഡ്രെയിനേജ് പ്രവൃത്തികളാണ് ഒച്ചിന്റെ വേഗത്തിൽ നീങ്ങുന്നത്.
ഡ്രെയിനേജ് നിർമാണ പ്രവൃത്തികൾക്കുവേണ്ടി പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ട് ദിവസങ്ങളായെങ്കിലും ഇവിടത്തെ പ്രവൃത്തിയും പൂർത്തിയായിട്ടില്ല. ഇതു കാരണം കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ബസുകളും മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗത്തുനിന്ന് വരുന്ന ബസുകളും ബസ് സ്റ്റാൻഡിന് പുറത്ത് റോഡിൽ നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. പൊരിവെയിലിലും മഴയിലും നൂറുകണക്കിന് യാത്രക്കാർ ദിവസേന ബസ് കാത്തു നിൽക്കുന്നുണ്ട്.
കൂടാതെ, ദേശീയപാതയിൽ ബസുകളെല്ലാം നിർത്തിയിടുന്നതുകൊണ്ട് നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഡ്രെയിനേജിന്റെ പുനർനിർമാണം. നിർമാണം ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാരെയും കച്ചവടക്കാരെയും കാൽനടക്കാരെയുമെല്ലാം ഏറെ ദുരിതത്തിലാക്കുന്നു. കാൽനട യാത്രക്കാർ റോഡിലൂടെ ഇറങ്ങി നടക്കണ്ട അവസ്ഥയാണ്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഇത് അപകടത്തിന് കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു.
ഡ്രെയിനേജ് നിർമാണം നടക്കുന്നതിനാൽ പല വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ കഴിയാതെ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. തുറന്ന സ്ഥാപനങ്ങളിലേക്കാകട്ടെ ആളുകൾക്ക് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരുകയും ചെയ്യുന്നു. ടൂറിസ്റ്റുകളടക്കം നിരവധിയാളുകൾ പ്രതിദിനം എത്തിച്ചേരുന്ന ജില്ല ആസ്ഥാനത്തെ പ്രധാന ബസ് സ്റ്റാൻഡാണിത്. അതിനു സമീപത്തെ ഡ്രെയിനേജ് നിർമാണത്തിന് ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് പറയപ്പെടുന്നത്.
ഗൂഡലായി ഭാഗത്ത് പുനർനിർമിക്കുന്ന ഡ്രെയിനേജ് നിർമാണ പ്രവൃത്തിയിൽ അപാകതയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം ഉയരുകയും ദേശീയപാത സർവേ വിഭാഗം നടത്തിയ പരിശോധനയിൽ അളവിൽ അപാകത കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തും സർവേയിൽ അപാകത ആരോപിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ശേഷം പൂർണമായും അളന്നു തിരിച്ച ശേഷമാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. നിർമാണ പ്രവൃത്തി സംബന്ധിച്ച വിഷയത്തിൽ ജനപ്രതിനിധികളടക്കമുള്ളവർ മൗനത്തിലാണ്.