നേന്ത്രക്കായയുടെ വില കർഷകരെ ചൂഷണം ചെയ്യുന്നുവെന്ന് കർഷകസംഘം
text_fieldsകൽപറ്റ: ജില്ലയിൽ നേന്ത്രക്കായയുടെ വില കുറച്ച് കർഷകരെ ചൂഷണം ചെയ്യുന്ന വാഴക്കുല വ്യാപാരികളുടെ നടപടിയിൽ കർഷകസംഘം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാനത്ത് മറ്റു ജില്ലകളിലും അയൽ സംസ്ഥാനമായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കിലോക്ക് 45 രൂപ വില ലഭിക്കുമ്പോൾ വയനാട് ജില്ലയിൽ 25 രൂപയാണ് കിലോക്ക് കർഷകർക്ക് പരമാവധി ലഭിക്കുന്നത്. വയനാടൻ കുലയുടെ വില മൊത്ത വ്യാപാരികളും ഇടനിലക്കാരും കൃത്രിമമായി കുറക്കുന്നതാണെന്ന് കർഷകസംഘം കുറ്റപ്പെടുത്തി.
മുൻകാലങ്ങളിൽ വിലയിടിഞ്ഞപ്പോൾ സംസ്ഥാന സർക്കാർ വാഴക്കുലക്ക് തറവില നിശ്ചയിച്ച് വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) മുഖേന വാഴക്കുലകൾ ശേഖരിച്ചിരുന്നു. ഇത് വീണ്ടും ആരംഭിച്ച് കൃത്രിമ വിലയിടിവിലൂടെ കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ജെയിന് ആന്റണിയുടെ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് എ.വി. ജയൻ, ഏരിയ സെക്രട്ടറി കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.