തോട്ടംതൊഴിലാളി കൂലി പുതുക്കൽ; സർക്കാർ തൊഴിലാളികളെ വഞ്ചിച്ചുവെന്ന് ആരോപണം
text_fieldsകല്‍പറ്റ: തോട്ടംതൊഴിലാളികളുടെ കൂലി പുതുക്കലുമായി ബന്ധപ്പെട്ട് സർക്കാർ തൊഴിലാളികളെ വഞ്ചിച്ചുവെന്ന് ഐ.എന്‍ടി.യു.സി, എസ്ടി.യു ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്ത് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം തോട്ടംതൊഴിലാളികളുടെ വേതന വര്‍ധനവില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നിരാശാജനകമാണ്. എ.പി.കെ (അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള)ഭാരവാഹികളുമായി ധാരണയുണ്ടാക്കിയാണ് മന്ത്രി യോഗത്തിന് എത്തിയതെന്ന് സംശയിക്കുന്നു. പ്രതിദിനം 800 രൂപ വേതനം ലഭ്യമാക്കണമെന്നതടക്കം 30 ആവശ്യങ്ങള്‍ അടങ്ങിയ ഡിമാന്റ് നോട്ടീസ് അവഗണിച്ച് തൊഴില്‍ മന്ത്രി ഏകപക്ഷീയമായി വേതന വര്‍ധനവ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. മുന്‍കാല പ്രാബല്യം ഇല്ലാതെ തുച്ഛമായ 48 രൂപയുടെ വര്‍ധനവാണ് പ്രഖ്യാപിച്ചത്. ഇതില്‍ 43 രൂപ അടിസ്ഥാന കൂലി ഇനത്തിലാണ്. അഞ്ച് രൂപ പ്രത്യേക അലവന്‍സാണ്.
കൂലിയോടൊപ്പം ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളില്‍ ഒരു തീരുമാനവും എടുത്തില്ല. വേതന വര്‍ധവ് ഒഴികെ ആവശ്യങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ പരിഗണിക്കട്ടെ എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഇതില്‍ വിയോജിപ്പ് അറിയിക്കുകയും കരാറില്‍ ഒപ്പുവെക്കാതെ ഇറങ്ങിപ്പോരുകയുമാണ് ഐ.എന്‍ടി.യു.സി, എസ്ടി.യു പ്രതിനിധികള്‍ ചെയ്തത്.
2025 ഡിസംബറില്‍ തോട്ടം തൊഴിലാളികളുടെ സേവന-വേതന കരാര്‍ കാലാവധി അവസാനിച്ചിരുന്നു. മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ പി.എൽ.സി യോഗംചേര്‍ന്ന് കൂലി പുതുക്കിയത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് തോട്ടംതൊഴിലാളികളുടെ ദിവസക്കൂലി 600 രൂപയാക്കുമെന്നു പറഞ്ഞ ഇടതു മുന്നണി 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂലി 700 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ നിലവില്‍ പുതിയ വര്‍ധനവ് ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി 550 രൂപയില്‍ താഴെയാണ്. തോട്ടം മേഖലയില്‍ മിനിമം വേജസ് ബാധകമാക്കിയിട്ടില്ല. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗങ്ങളായ പി.പി. ആലി (ഐ.എന്‍ടി.യു.സി), ടി. ഹംസ (എസ്ടി.യു) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


