മഴ കനത്തു; കൂടുതൽ നാശം മാനന്തവാടി താലൂക്കിൽ
text_fieldsകൽപറ്റ: ജില്ലയില്‍ മേയ് 24 മുതല്‍ ആരംഭിച്ച കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം ഉണ്ടായെങ്കിലും കൂടുതൽ ബാധിച്ചത് മാനന്തവാടി താലൂക്കിൽ. തിരുനെല്ലി, പനമരം, പെരിയ, തവിഞ്ഞാൽ, എടവക, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, നല്ലൂർനാട്, എടവക എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഏറെ നാശനഷ്ടങ്ങളുണ്ടായി.
പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ 13 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീടുകൾക്കു മീതെ വീണത് നാശത്തിന്റെ ആക്കം കൂട്ടി. നഷ്ടങ്ങളുടെ പൂർണ വിവരങ്ങൾ വിലയിരുത്തിവരുകയാണ്. മഴ ഭീഷണിമൂലം ജില്ലയില്‍ ആകെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 739 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
208 കുടുംബങ്ങളിൽനിന്നായി 739 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 245 പുരുഷന്മാരും 291 സ്ത്രീകളും (അഞ്ച് ഗര്‍ഭിണികള്‍), 203 കുട്ടികളും 49 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിൽ എട്ട് വീതം ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.