ലൈംഗികാതിക്രമ കേസ്: പ്രതിക്ക് തടവും പിഴയും
text_fieldsഅഷ്‌റഫ്
കൽപറ്റ: വീട്ടിൽ അതിക്രമിച്ചു കയറി 18 വയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും. കൽപറ്റ മെസ്സ് ഹൗസ് റോഡ്, കുന്നത്തുംപടിയിൽ വീട്ടിൽ കെ.എം. അഷ്‌റഫിനെയാണ് (56) കൽപറ്റ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ച് വർഷവും, ലൈംഗീകാതിക്രമം നടത്തിയതിന് അഞ്ച് വർഷവും, പരിക്കേൽപ്പിച്ചതിന് ഒരു വർഷത്തെ തടവും 60000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് . ശിക്ഷ ഒന്നിച്ച് (അഞ്ച് വർഷം) അനുഭവിച്ചാൽ മതി.
2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ കൽപറ്റ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി. വേണുഗോപാലൻ കേസിൽ ആദ്യാന്വേഷണം നടത്തി. പിന്നീട്, സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രൻ കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.


